ഒരു നൂൽപ്പാലത്തിലൂടെ പിടിതരാതെ പായുന്ന മനസിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർവശി. തന്റെ കരിയറിൽ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രത്തെ കിറുകൃത്യമായി തികഞ്ഞ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് ഉർവശി. ഒട്ടേറെ അടരുകളിലൂടെ മെനഞ്ഞിരിക്കുന്ന 'ആശ' എന്ന സിനിമയിലെ ഈ കഥാപാത്രം ഉർവശിയുടെ അഭിനയ ജീവിതത്തിൽ തന്നെ ഒരു പൊൻതൂവലാണ്.
കയ്പേറിയ ഭൂതകാലമുണ്ട് ആശയ്ക്ക്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായി പോയ അവർ പറക്കമുറ്റാത്ത രണ്ടു പെൺമക്കളെ പോറ്റി വളർത്തി വലുതാക്കി. ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും മാനസികാഘാതം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി, അതിജീവിച്ച് അവർ മുന്നോട്ടുവന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് ആർജ്ജിച്ചു. പക്ഷേ ഒരു രാത്രിയിൽ നടന്ന ഒരു സംഭവം അവരുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഭാവാഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയെന്ന് തോന്നിപ്പിക്കുന്ന അസാധാരണ അഭിനയ പാടവമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവ വിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നിൽക്കുന്നൊരു കഥാപാത്രമായും ഏറെ ആഴത്തോടെയാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.
''ആശ ഷമ്മിയുടെ അമ്മയോ'' എന്ന രീതിയലടക്കം സോഷ്യൽ മീഡിയയിൽ ഈ കഥാപാത്രം ചർച്ചാവിഷയമായി കഴിഞ്ഞു. 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മി എന്ന സൈക്കോ കഥാപാത്രം മുമ്പ് ഈ രീതിയിൽ ചർച്ചയായ ഒന്നാണ്. താൻ മാത്രമാണ് ശരി എന്ന നാർസിസിസ്റ്റിക് പേഴ്സണാലിറ്റിയും പുറമെ വളരെ മാന്യനും ഉള്ളിൽ ക്രൂരതയുമുള്ള സൈക്കോ സ്വഭാവങ്ങളും ടോക്സിക് മാസ്കുലിനിറ്റിയുമുള്ള ഷമ്മിയുടെ മാനസിക വ്യാപാരങ്ങൾ സിനിമാപ്രേക്ഷകർ വലിയ രീതിയിൽ സംസാരവിഷയമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഉർവശിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്തമായ മാനസിക വ്യാപാരങ്ങളേയും ഇതേ രീതിയിൽ ചർച്ചയാക്കിയിരിക്കുകയാണ് പ്രേക്ഷകർ. ഇവിടെ പ്രശ്നങ്ങൾ മാറുന്നു എന്ന് മാത്രം!
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഉർവശിക്ക് പുറമെ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരുടെ അസാധ്യ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്ന എഡിറ്റിങ്ങും ഗോവിന്ദ് വസന്ത ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും വരിഞ്ഞുമുറുക്കുന്ന തരം അനുഭവം സമ്മാനിക്കുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.