

വിജയ് ചിത്രം 'ജന നായകൻ' മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുന്നതിനിടയിൽ ആവേശകരമായ ഒരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ എച്ച്. വിനോദ്. തിയേറ്റർ പതിപ്പിൽ ഉൾപ്പെടുത്താതിരുന്ന ആറ് സീനുകൾ ഉടൻ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ചെന്നൈയിൽ നടന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് ഡിലീറ്റഡ് സീനുകളെപ്പറ്റി വിനോദ് സംസാരിച്ചത്.
ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങൾ വല്ലതും ഉണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സംവിധായകൻ. ഫൈനൽ കട്ടിൽ നിന്ന് പല രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നും അതിൽ ആറെണ്ണം പ്രേക്ഷകരിലേക്ക് എത്തുമെന്നും വിനോദ് അറിയിച്ചു. "ഞങ്ങൾ ഒഴിവാക്കിയ ആറ് രംഗങ്ങളുണ്ട്. സാർ (വിജയ്) അഭിനയിച്ച രണ്ട് കോമഡി രംഗങ്ങൾ, രണ്ട് ആക്ഷൻ രംഗങ്ങൾ, മറ്റ് രണ്ട് ഇമോഷണൽ രംഗങ്ങൾ എന്നിവയാണവ," വിനോദ് പറഞ്ഞു. നിർമാതാക്കളുടെ പ്ലാൻ അനുസരിച്ച് അടുത്ത ആഴ്ച മുതൽ ഈ ഡിലീറ്റഡ് സീൻസ് പുറത്തുവിടുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
അതേസമയം, വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' ആഗോളതലത്തിൽ 250 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 14 കൊടിയിൽപ്പരം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മാസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ലീക്കായ ശേഷവും ചിത്രത്തിന് ലഭിക്കുന്ന ഗംഭീര കളക്ഷൻ വിജയ് എന്ന നടന്റെ ജനപ്രീതി അടിവരയിടുന്നതാണ്. 'തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ പ്രത്യക്ഷമാകുന്ന നിമിഷം മുതൽ കയ്യടികളോടെ 'ജന നായകൻ' ആഘോഷമാക്കുകയാണ് ആരാധകർ. ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്.
ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം - സത്യൻ സൂര്യൻ, ആക്ഷൻ - അനിൽ അരശ്, ആർട്ട് - വി. സെൽവ കുമാർ, കൊറിയോഗ്രാഫി - ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ - വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ.