പാൻ ഇന്ത്യൻ താരപദവിയുള്ള നടിയാണ് മൃണാൾ താക്കൂർ. മികച്ച ചിത്രങ്ങളുടെ ഭാഗമായ നടിക്ക് ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ആരാധകർ ഏറെയാണ്. 'ഡക്കോയിറ്റ്: എ ലവ് സ്റ്റോറി' ആണ് മൃണാളിന്റെ പുതിയ ചിത്രം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
'സൺ ഓഫ് സർദാർ 2' എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ചാണ് മൃണാൾ താക്കൂർ മനസുതുറന്നത്. 2012ൽ പുറത്തിറങ്ങിയ 'സൺ ഓഫ് സർദാർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. ചിത്രത്തിലെ ചില അപ്രതീക്ഷിത മാറ്റങ്ങൾ തനിക്ക് നിരാശയുണ്ടാക്കിയതായി താരം വെളിപ്പെടുത്തി. തന്റെ പ്രതീക്ഷകളുമായി ഒത്തുപോകുന്ന വിധമല്ല സിനിമ വന്നത്. കാസ്റ്റിങ്ങിലെ ഒരു പ്രധാന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും മൃണാൾ പറഞ്ഞു.
"വളരെ മുതിർന്ന ഒരു നടനായിരിക്കും എന്റെ ഭർത്താവായി അഭിനയിക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു. ഞാൻ സിനിമയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതല്ലായിരുന്നു. അവിടെ എനിക്ക് പിഴച്ചു, സിനിമയിലുള്ള എന്റെ വിശ്വാസം അൽപ്പം തകർന്നു. എങ്കിലും അതിൽ എനിക്ക് ഖേദമില്ല," മൃണാൾ വ്യക്തമാക്കി.
'റാബിയ' എന്ന കഥാപാത്രത്തെയാണ് 'സൺ ഓഫ് സർദാർ 2'വിൽ മൃണാൾ അവതരിപ്പിച്ചത്. ചങ്കി പാണ്ഡെയാണ് ചിത്രത്തിൽ റാബിയയുടെ ഭർത്താവായ 'ഡാനിഷ്' എന്ന കഥാപാത്രമായത്. അജയ് ദേവ്ഗൺ ആയിരുന്നു നായകൻ.
ഈ സിനിമയിലെ ചില സീനുകൾ എഡിറ്റിങ് സമയത്ത് വെട്ടിമാറ്റിയതിലും നടി നിരാശ പ്രകടിപ്പിച്ചു. "എന്റെ പ്രധാനപ്പെട്ട രണ്ട് രംഗങ്ങൾ എഡിറ്റിങ് ടേബിളിൽ വെട്ടിമാറ്റുമെന്ന് ഞാൻ വിചാരിച്ചില്ല. റോഷ്‌നിയും ഞാനും തമ്മിലുള്ള മനോഹരമായ ഒരു രംഗമുണ്ടായിരുന്നു. സിനിമയിൽ എന്റെ സഹോദരിയുടെ മകളാണ് റോഷ്‌നി. സഹോദരി മരിക്കുകയാണ്. ആ കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി ഞാൻ എന്റെ വ്യക്തിജീവിതം ഉപേക്ഷിക്കുന്നു. ഈ വൈകാരിക രംഗം സിനിമയിൽ ഇല്ലാതെ പോയി," മൃണാൾ പറഞ്ഞു. എങ്കിലും, സിനിമയുടെ അണിയറപ്രവർത്തകരോട് തനിക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും ഇതിലൊന്നും പരാതിയില്ലെന്നും താരം കൂട്ടിച്ചേർത്തു.