

കൊച്ചി: ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയ്ക്ക് നടി നീന കുറുപ്പ് നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ടിനി ടോം കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചെന്നും കയേറ്റം ചെയ്യാൻ ശ്രമിച്ചതായും അമ്മയ്ക്ക് നൽകിയ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കുന്നു. മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അൻസിബയെ മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചതിന് സാക്ഷിയെന്നും നീന കുറുപ്പ് പറയുന്നു.
ടിനി ടോം തന്നെ കയേറ്റം ചെയ്യാൻ വന്നിട്ടുണ്ട്. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തൻ്റെ ആത്‌മാഭിമാനം നശിപ്പിക്കുന്ന തരത്തിലായിരുന്നു ടിനി ടോമിൻ്റെ പ്രവൃർത്തി. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നതായും നീന കുറുപ്പ് പരാതിയിൽ പറയുന്നു.
ആൻസിബയുടെ പരാതിയിലെ വെളിപ്പെടുത്തലിനെപ്പറ്റിയും നീനയുടെ പരാതിയിൽ പരാമർശമുണ്ട്. എക്സ്ക്യൂട്ടിവ് അംഗത്തെ ടിനി ടോം മതതീവ്രവാദിയാക്കാൻ ശ്രമിച്ചതിന് താൻ സാക്ഷിയാണ്. അവർക്കെതിരെ ടിനി ടോം അപവാദ കഥകൾ പടച്ച് വിട്ടിട്ടുണ്ട്. ടിനി ടോമിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ നീന കുറുപ്പ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് നടൻ ടിനി ടോമിനെതിരെ പരാതിയുമായി നടി അൻസിബ ഹസൻ രംഗത്തെത്തിയത്. അമ്മ'യിൽ എക്സിക്യൂട്ടിവിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്നായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചിരുന്നു.
താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്ന് അൻസിബ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തി. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ തുറന്നുപറഞ്ഞിരുന്നു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ടിനി ടോമിന്റെ മറുപടി. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും നടൻ ആരോപിച്ചു. അൻസിബയ്ക്ക് പരാതിയുണ്ടെങ്കിൽ പൊലീസിന് സമീപിക്കാമെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.