കൊച്ചി: മോഹൻലാൽ നായകനാകുന്ന തന്റെ 100ാം ചിത്രത്തെപ്പറ്റി മനസുതുറന്ന് പ്രിയദർശൻ. ആക്ഷന് പ്രാധാന്യമുള്ള ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നറായാകും സിനിമ ഒരുങ്ങുക എന്ന് മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നും സംവിധായകൻ.
സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയിൽ 12 ഗാനങ്ങൾ ഉണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞു. "ഇതൊരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്; ആക്ഷനും പന്ത്രണ്ട് പാട്ടുകളുമുള്ള ഒരു കുടുംബകഥ. അച്ഛനും മകനും കർണാടക സംഗീതജ്ഞരാണ്. അച്ഛന്റെ വേഷത്തിൽ ഒരു പുതുമുഖത്തെ അവതരിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കർണാടക-ഹിന്ദുസ്ഥാനി സംഗീതത്തിലും കഥകളിയിലും അറിവുള്ള പ്രായമായ ഒരു വ്യക്തിയായിരിക്കണം അദ്ദേഹം. സാധാരണയായി കഥകളി കലാകാരന്മാർ നല്ല നടന്മാരും ഗായകരുമായിരിക്കും. ഈ അച്ഛൻ കഥാപാത്രത്തെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. എസ്.പി. ബാലസുബ്രഹ്മണ്യം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തോട് ഞാൻ ഈ വേഷം ചെയ്യാൻ അഭ്യർത്ഥിക്കുമായിരുന്നു," പ്രിയദർശൻ പറഞ്ഞു.
12 പാട്ടുകളുള്ള ഈ ചിത്രത്തിൽ നല്ലൊരു ഗായകൻ കൂടിയായ മോഹൻലാൽ പാടില്ലെന്നും സംവിധായകൻ അറിയിച്ചു. "മോഹൻലാൽ വളരെ നന്നായി പാടും. മുൻപ് സിനിമകളിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. എന്നാൽ ഇതിൽ ഉയർന്ന ഒക്ടേവിലുള്ള ക്ലാസിക്കൽ ആലാപനം ഉള്ളതുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ഞാൻ പാടിക്കില്ല," പ്രിയദർശൻ കൂട്ടിച്ചേർത്തു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമിക്കുന്നത്. സഹനിർമാണം - ബിനു ജോർജ് അലക്‌സാണ്ടർ. പ്രിയദർശൻ തന്നെയാണ് തിരക്കഥ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പാലക്കാടായിരിക്കും ചിത്രീകരിക്കുക.
'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ആണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ഫീച്ചർ ചിത്രം. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ 'മരയ്ക്കാറി'ന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.