നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനസും വിവാഹിതരായിട്ട് എട്ട് വർഷമായി. പരസ്പരം പിന്തുണച്ചും അഭിനന്ദിച്ചും മുന്നേറുന്ന ഇവരുടെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ നിരന്തരം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ, ഇത്തരം പൊതുഭാവനകൾ തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നാണ് പ്രിയങ്ക പറയുന്നത്.
'വെറൈറ്റി'ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. നിക്കുമായുള്ള പ്രായ വ്യത്യാസത്തെപ്പറ്റിയും തങ്ങൾക്കിടയിൽ പെട്ടെന്നുണ്ടായ പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള ഗോസിപ്പുകൾ ഉൾക്കൊള്ളാൻ ആദ്യ ഘട്ടത്തിൽ വലിയ പ്രയാസമായിരുന്നു എന്ന് നടി പറയുന്നു.
"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ എട്ട് വർഷമായി. ഇത് എപ്പോഴാണ് തകരുക എന്ന് കാത്തിരിക്കാനാണ് ആളുകൾക്ക് താൽപ്പര്യമെങ്കിൽ അത് അവരുടെ ഇഷ്ടം. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി. ഞങ്ങളുടെ കാര്യത്തിൽ എന്താണ് ആളുകളെ ഇത്രയധികം ചൊടിപ്പിച്ചത് എന്ന് എനിക്കറിയില്ല. വ്യത്യസ്ത രാജ്യങ്ങൾ, വ്യത്യസ്ത മതങ്ങൾ, പ്രായവ്യത്യാസം—ഇങ്ങനെയുള്ള സാംസ്കാരിക വൈവിധ്യങ്ങൾ കാരണമാകാമെന്ന് ഞാൻ കരുതുന്നു. അതൊക്കെ വലിയ വേദനയുണ്ടാക്കിയിരുന്നു," നടി പറഞ്ഞു.
"പുറത്തുനിന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് പകരം, 'ഇതൊന്നും ഒരു പ്രശ്നമേയല്ല' എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ ഇതൊന്നും ഞങ്ങളെ ബാധിക്കാറില്ല," എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
2018 ഡിസംബർ ഒന്നിനായിരുന്നു നിക്ക് ജോനസിന്റെയും പ്രിയങ്ക ചോപ്രയുടേയും വിവാഹം. ആറ് മാസം നീണ്ട ഡേറ്റിങ്ങിന് ശേഷമായിരുന്നു വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച് ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു ചടങ്ങ്. 2022 ജനുവരിയിൽ ഇരുവർക്കും മാൾട്ടി മേരി ചോപ്ര ജോനസ് എന്ന പെൺകുട്ടി ജനിച്ചു.