കൊച്ചി: വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് റാപ്പർ വേടൻ. അംബേദ്കറെ വായിച്ചാണ് തന്റെയുള്ളിലെ രാഷ്ട്രീയം ഉടലെടുത്തതെന്നും സമത്വവാദമാണ് തന്റെ രാഷ്ട്രീയമെന്നും റാപ്പർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജെൻ സി കുട്ടികൾ അരാഷ്ട്രീയവാദികളല്ലെന്ന് വേടൻ അഭിപ്രായപ്പെട്ടു. അവർ അരാഷ്ട്രീയവാദികളാണെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല. "ജെന്‍ സി കുട്ടികൾ അരാഷ്ട്രീയവാദികളാണ് എന്ന് പറയുന്നത് മോശം സ്റ്റേറ്റ്‍മെന്റാണ്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വായിക്കാനും പഠിക്കാനും പറ്റുന്ന ഒരു കാലത്താണ് അവർ ജീവിക്കുന്നത്. സാങ്കേതിക വിദ്യയുടേതായ ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ കൂടി പിള്ളാരൊക്കെ ഭയങ്കര തിരിച്ചറിവ് ഉള്ളവരാണ്. ജെൻ സി പിള്ളാര് അത്ര മോശമല്ല," വേടൻ പറഞ്ഞു.
തുടർച്ചയായി ഉയരുന്ന വിവാദങ്ങളിൽ തളരില്ലെന്നും വേടൻ. താൻ പറയുന്ന രാഷ്ട്രീയവും വിവാദങ്ങൾക്ക് കാരണമാകുന്നു. കേരളത്തിലെ ജാതിപ്പൂച്ചയ്ക്ക് മണികെട്ടുന്നതിന്റെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഇന്ത്യ ഒരു സെക്യലുർ രാജ്യമായി നിലനിൽക്കണമെങ്കില്‍ രൂഢമൂലമായി നിൽക്കുന്ന ജാതിയെ ഇല്ലാതാക്കണം. അതിന് ഒരു കരുവായി മാറുക എന്നതാണ് തന്റെ കടമ. അത് ഒരു ആർട്ടിസ്റ്റിന്റെ കടമ കൂടിയാണെന്ന് വേടൻ പറഞ്ഞു. അനുഭവങ്ങളും വായനയുമാണ് തന്റെ എഴുത്തിനെ സ്വാധീനിക്കുന്നതെന്നും റാപ്പർ കൂട്ടിച്ചേർത്തു.