

ബെംഗളൂരു: 'സപ്തസാഗര ദാച്ചെ യെല്ലോ', 'കാന്താര ചാപ്റ്റർ വൺ' എന്നീ കന്നഡ ചിത്രങ്ങളിലൂടെ ഏവരുടേയും പ്രിയങ്കരിയായി മാറിയ നടിയാണ് രുക്മിണി വസന്ത്. അടുത്തിടെ നടിയുടെ വ്യാജ ബിക്കിനി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി.
കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ നിന്നുള്ള രവികുമാർ (24), ശിവമോഗ സ്വദേശിയും ബെംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന ചന്ദ്രകാന്ത് (33), ബെംഗളൂരു മഹാലക്ഷ്മി നഗർ നിവാസിയായ രഞ്ജിത്ത് എന്നിവരെ ബെംഗളൂരൂ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസമാണ് രുക്മിണി വസന്തിന്റെ ഡീപ് ഫേക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 'സ്വിമ്മിങ് പൂളിൽ രുക്മിണി വസന്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇവ ഡീപ് ഫേക്ക് ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാക്കിയ രുക്മിണി, സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് പരാതി നൽകുകയായിരുന്നു.
യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്', ജൂനിയർ എൻടിആറിന്റെ 'ഡ്രാഗൺ' എന്നിവയാണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ഋഷഭ് ഷെട്ടി ഒരുക്കിയ 'കാന്താര ചാപ്റ്റർ വൺ എ ലെജൻഡ് ' എന്ന സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കനകവതി എന്ന നെഗറ്റീവ് കഥാപാത്രം നടിക്ക് പാൻ ഇന്ത്യൻ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.