"ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്, അടുത്തത് ഞാനാണേ..."

'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ 'തബല ഭാസ്കരൻ' എന്ന വേഷം ചെയ്യാൻ സലിം കുമാർ ആദ്യം ഒന്ന് മടിച്ചു...
"ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്, അടുത്തത് ഞാനാണേ..."
Published on
Updated on

സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഒന്നാണ് കമൽ സംവിധാനം ചെയ്ത 'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ 'തബല ഭാസ്കരൻ'. തീർത്തും വേറിട്ട ഒരു വേഷം. പല സന്ദർഭങ്ങളിലും തമാശ പറയുന്നെങ്കിലും ഭാസ്കരന്റെ ഉള്ളിൽ ഒരു നീറ്റലുണ്ട്. പോയകാലവും അത് ആഘോഷമാക്കിയിരുന്ന സുഹൃത്തുക്കളുടെ വിയോഗവുമാണ് അയാളെ വേദനിപ്പിച്ചിരുന്നത്. കഥാപാത്രത്തെ മാത്രമല്ല, ഒപ്പം അഭിനയിച്ചിരുന്നവരുടെ വേർപാട് നടനേയും നോവിച്ചിരുന്നു. ഭയപ്പെടുത്തിയിരുന്നു!

'ഗ്രാമഫോണി'ലെ ഗാനരംഗം വീണ്ടും കണ്ടപ്പോൾ താൻ ഭയപ്പെട്ടുപോയതായി സലിം കുമാർ പറഞ്ഞിട്ടുണ്ട്. "ഞാൻ ഒരു ദിവസം രാത്രിയിൽ വീട്ടിലിരിക്കുമ്പോൾ ടിവിയിൽ 'എന്തേ ഇന്നും വന്നീല്ല' എന്ന പാട്ട് കണ്ടു. ഞാൻ നോക്കുമ്പോൾ ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്. മുരളിച്ചേട്ടൻ, ഒടുവിലുണ്ണിയേട്ടൻ, ഗീതാ സലാമിക്ക, എരഞ്ഞോളി മൂസിക്ക...പിന്നെ ഞാനാണ് ആ പാട്ടിലുള്ളത്. അർദ്ധരാത്രിയിൽ ഒറ്റയ്ക്കിരുന്നാണ് ഈ പാട്ട് കാണുന്നത്. എനിക്ക് പേടിയായി. അടുത്തത് ഞാനാണേ..."

"ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്, അടുത്തത് ഞാനാണേ..."
'ടൈമിങ് ഇല്ലെന്നു' പറഞ്ഞ് ഒഴിവാക്കി, കരഞ്ഞുകലങ്ങി മടക്കയാത്ര; കാലം പിന്നീട് സലിം കുമാറിനായി കാത്തിരുന്നു

തബല ഭാസ്കരൻ എന്ന കഥാപാത്രം ചെയ്യാൻ സലിം കുമാർ ആദ്യം മടിച്ചിരുന്നു. പേടിയായിരുന്നു എന്നാണ് സംവിധായകൻ കമൽ പറയുന്നത്. അത്രയും സീരിയസ് ആയ ഒരു കഥാപാത്രം തനിക്ക് ചെയ്യാൻ പറ്റുമോ എന്ന ഭയം. എന്നാൽ ആ പേടിയുടെ ഒരു ലാഞ്ചന പോലും സിനിമയിൽ സലിമിൽ കാണാൻ സാധിക്കില്ല. തബലയിൽ അയാളുടെ കൈകൾ സ്വാഭാവികമായി ഓടി.

"ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്, അടുത്തത് ഞാനാണേ..."
വിവാഹപ്പിറ്റേന്ന് സലിം കുമാറിനെ തേടിയെത്തിയ ആദ്യ സിനിമയിലേക്കുള്ള വിളി

ഒരു മഴയത്താണ് സലിം കുമാറിനെ കമൽ ആദ്യമായി കാണുന്നത്. നനഞ്ഞു കുളിച്ചു കയറി വന്ന സലീം അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യണം എന്ന് പറഞ്ഞു. ആ ആദ്യ കൂടിക്കാഴ്ച കമൽ ഇന്നും ഓർക്കുന്നു.

"എന്റെ ഏതോ ഒരു സിനിമ റിലീസ് ചെയ്ത സമയമാണ്. അത് കണ്ട ശേഷം മഴ നനഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വരുന്നത്. എന്റെ സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു. അതാണ് എന്റെ ആദ്യത്തെ കാഴ്ച. മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. പിന്നീട് അദ്ദേഹം സിനിമയിൽ നടനായി. എന്റെ നാലഞ്ചോളം സിനിമകളിൽ സലിം അഭിനയിച്ചിട്ടുണ്ട്. വ്യക്തി എന്ന നിലയിൽ അഭിപ്രായങ്ങൾ തുറന്നുപറയും. മുഖം നോക്കാതെ. അദ്ദേഹത്തിന്റെ 'കറുത്ത ജൂതൻ' വളരെ വ്യത്യസ്തമായ സിനിമയായിരുന്നു. അതിന്റെ കഥയൊക്കെ എന്നോട് സംസാരിച്ചിരുന്നു. ജൂതന്മാരിൽ തന്നെ അവർണരും സവർണരുമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയത് ആ സിനിമയിലൂടെയാണ്. പകരം വയ്ക്കാൻ ഇതുപോലൊരാളില്ല," എറണാകുളം ടൗൺ ഹാളിൽ എത്തി സലിം കുമാറിന്റെ ഭൗതിക ശരീരം അവസാനമായി കണ്ട ശേഷം കമൽ പറഞ്ഞു. അപ്പോൾ വെളിയിൽ പ്രകൃതി മറ്റൊരു പെരുമഴക്കാലത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു.

News Malayalam 24x7
newsmalayalam.com