

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ദബാങ് ടൂർ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ദോഹയിൽ നടന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിൽ വൈറലാണ്. തന്റെ ഐക്കോണിക് ഗാനങ്ങൾക്കൊപ്പം സൽമാൻ നടത്തിയ സോളോ പ്രകടനങ്ങൾ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയപ്പോൾ, തമന്ന ഭാട്ടിയയ്‌ക്കൊപ്പമുള്ള നടന്റെ നൃത്തം വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തി.
'ടൈഗർ സിന്ദാ ഹെ' എന്ന ഹിറ്റ് ചിത്രത്തിലെ ദിൽ ദിയാൻ ഗല്ലാൻ എന്ന ഗാനത്തിനാണ് തമന്നയ്‌ക്കൊപ്പം സൽമാൻ ചുവടുവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രണയ ഭാവത്തോടെയുള്ള നടന്റെ പ്രകടനം അരോചകമായിരുന്നു എന്നാണ് റെഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ പലരും അഭിപ്രായപ്പെടുന്നത്.
ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു റെഡ്ഡിറ്റ് ത്രെഡ് ഇപ്പോൾ വൈറലാണ്. 'വിചിത്രമായി തോന്നുന്നു' എന്നാണ് ഈ ത്രഡിനോട് പ്രതികരിച്ച് ഒരാള്‍ കുറിച്ചത്. 'നാണക്കേട്' എന്നും 'ക്രിഞ്ച് പ്രോ മാക്സ്' എന്നും അഭിപ്രായപ്പെട്ടവരുണ്ട്.
സൽമാൻ ഖാൻ, തമന്ന ഭാട്ടിയ എന്നിവരെ കൂടാതെ സുനിൽ ഗ്രോവർ, സ്റ്റെബിൻ ബെൻ, ജാക്വലിൻ ഫെർണാണ്ടസ്, മനീഷ് പോൾ എന്നിവരാണ് ദബാങ് ടൂറിൽ പങ്കെടുത്തത്. ദിൽ ദിയാൻ ഗല്ലാൻ എന്ന ഗാനത്തിന് പുറമേ ഓ ജാനേ ജാന, 'കിക്കി'ലെ ജുമ്മേ കി രാത്ത്, 'ദബാങ്ങി'ലെ പാണ്ഡെ ജീ സീതി, 'ട്യൂബ്‌ലൈറ്റി'ലെ സാജൻ റേഡിയോ എന്നീ ഗാനങ്ങള്‍ക്കും സൽമാൻ ചുവടുവച്ചു.
അതേസമയം, അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവൻ' ആണ് റിലീസ് ചെയ്യാനിരിക്കുന്ന സൽമാൻ ചിത്രം. ചിത്രത്തിൽ ഒരു ആർമി ഓഫീസറുടെ വേഷത്തിലാണ് നടൻ എത്തുന്നത്. 2020ലെ ഇന്ത്യ-ചൈന ഗാൽവൻ വാലി സംഘർഷമാണ് സിനിമ ചർച്ച ചെയ്യുന്നത്. നിലവിൽ ചിത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 2016ല്‍ സിനിമ റിലീസ് ആകുമെന്നാണ് റിപ്പോർട്ട്.