വർഗീയതയ്‌ക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസുകാരൻ, വി.ഡി. സതീശൻ മുഖ്യമന്ത്രി ആകുന്നതിൽ ഒരുപാട് സന്തോഷം: സത്യൻ അന്തിക്കാട്

'സന്ദേശം' സിനിമ പൂർണമായി ഉൾക്കൊണ്ട ഒരാൾ മുഖ്യമന്ത്രിയായി വരുന്നതിൽ സന്തോഷമെന്ന് സത്യൻ അന്തിക്കാട്
വി.ഡി. സതീശൻ, സത്യൻ അന്തിക്കാട്
വി.ഡി. സതീശൻ, സത്യൻ അന്തിക്കാട്Source: Facebook / Sathyan Anthikad
Published on
Updated on

കൊച്ചി: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റെ തിരക്കഥയിൽ താൻ സംവിധാനം ചെയ്ത 'സന്ദേശം' സിനിമ പൂർണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നുവെന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന് സംവിധായകൻ കുറിച്ചു.

കോൺഗ്രസിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളുവെന്ന് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. വർഗീയതയ്‌ക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസുകാരനാണ് വി.ഡി. സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശനെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശന്റെ ഇമേജാണ്. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശന്റെ നേതൃത്വമാണെന്നും സത്യൻ അന്തിക്കാട് എഴുതി. തന്റെ സന്തോഷം പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ലാത്തതിൽ സങ്കടമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

വി.ഡി. സതീശൻ, സത്യൻ അന്തിക്കാട്
ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ; വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സതീശൻ എന്ന സന്ദേശം -

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചുവന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.

സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്.

ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്.

സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസിലാക്കിയിട്ടില്ല.

സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോൺഗ്രസിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു.

വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശനെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണ്.

രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്.

"സന്ദേശ" ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും.

News Malayalam 24x7
newsmalayalam.com