

കൊച്ചി: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ചൂടേറിയ ചർച്ചകളാണ് അരങ്ങേറുന്നത്. അവാർഡിനായി റാപ്പർ വേടനെ എന്തിന് പരിഗണിച്ചു എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. വരേണ്യ ഗാനരചനാ സങ്കൽപ്പങ്ങളുള്ളവരാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നാണ് മറുവാദം. എഴുത്തുകാരന്‍ മനോജ് കുറൂർ ഉള്‍പ്പെടുള്ളവർ പുരസ്കാര പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും പുരസ്കാര പ്രഖ്യാപനത്തിന് നേരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നു.
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സി'ലെ 'കുതന്ത്രം' എന്ന പാട്ടിനാണ് വേടന് മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ലഭിച്ചത്. ഗാനരചനയ്ക്ക് ഉള്‍പ്പെടെ പത്ത് അവാർഡുകളാണ് ഈ സിനിമ നേടിയത്. മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചത്ര പുരസ്കാരം 'മഞ്ഞുമ്മൽ ബോയ്‌സി'നായിരുന്നു.
അതേസമയം, വേടന്റെ പാട്ടും വരികളും നല്ലതാണ് എന്നു പറഞ്ഞിട്ട പോസ്റ്റിന് അസഭ്യവർഷം നേരിട്ടതായി എഴുത്തുകാരൻ മനോജ് കുറൂർ ഫേസ്ബുക്കിൽ കുറിച്ചു. ഈ പോസ്റ്റ് ഷെയർ ചെയ്ത വി. കെ. ശ്രീരാമനും സമാന അനുഭവം നേരിട്ടതായി മനോജ് പറയുന്നു.
മദിരാക്ഷീ നിന്റെ മധുരാധരങ്ങൾ
മദനന്റെ മധു പാത്രങ്ങൾ
പ്രിയന് പകർന്നു പകർന്നു കൊടുക്കും പ്രണയവികാര ചഷകങ്ങൾ...
വൗ... എത്ര നല്ല വരികൾ..
"അങ്കത്തിലെടുത്തെന്റെ കൊങ്കത്തടങ്ങൾ
കര പങ്കജം കൊണ്ടവൻ തലോടീ...." ആഹാ...
ബാക്കിയുള്ള വരികൾ മനഃപ്പാഠമാക്കിയ സംസ്കാര സമ്പന്നർക്ക് നമസ്കാരം
ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ... അവരങ്ങുദ്ധരിച്ചു വെച്ചിരിയ്ക്കുവല്ലേ??
മേൽ "ഉദ്ധരിച്ച" പ്രഗത്ഭരുടെ കവിതാ ശകലങ്ങളുടെ ബാക്കി ഗൂഗിളിൽ തപ്പിയാൽ കിട്ടും. സംസ്കാരം വിജയിയ്ക്കട്ടെ