കൊച്ചി: 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ്. ഒരു കോടതിയും ഉള്ളടക്കം നീക്കാൻ ചെയ്യാൻ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇവരുടെ വാദം. ടീസറുകൾ നീക്കം ചെയ്തിട്ടില്ലെന്നും എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും നിർമാണ കമ്പനി അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും സൺഷൈൻ പിക്ചേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, 'കേരള സ്റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കേരള ഹൈക്കോടതി സിനിമയുടെ ടീസറും ട്രെയ്‌ലറും പിൻവലിക്കാമോ എന്ന് ചോദിച്ചിരുന്നു. ഇവ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ എന്നും ഇതു മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി, സിനിമയ്ക്ക് കേരളത്തിന്റെ പേര് നൽകിയതിൽ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിവാദമായ ചിത്രം കോടതി ഇന്ന് വൈകുന്നേരം കണ്ട് വിലയിരുത്തും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സിനിമയിൽ എന്തെങ്കിലും പ്രതിപാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹരിക്കരുതെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്. സിനിമ കണ്ടതിന് ശേഷമാകും ഹർജിയിൽ കോടതി വിധി പറയുക.
അതേസമയം, 'കേരള സ്റ്റോറി 2' എന്ന ടൈറ്റിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ഇത് കോടതി ഇന്ന് പരിഗണിക്കും. എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡിയാണ് കോടതിയെ സമീപിച്ചത്. കേരളം എന്ന പേര് സിനിമയുടെ ടൈറ്റിൽ ആയി ഉപയോഗിച്ചത് കേരളത്തെ അപമാനിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് ഹർജിക്കാരൻ പറയുന്നത്.
കാമാഖ്യ നാരായൺ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫെബ്രുവരി 27ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.