വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകം പൂർത്തീകരിക്കും, വീട്ടിൽ കരഞ്ഞിരിക്കാനാവില്ല: കബനി
കൊച്ചി: അകാലത്തിൽ അന്തരിച്ച നാടകപ്രവർത്തകൻ കെ.വി. വിജേഷ് തുടങ്ങിവച്ച നാടകം പൂർത്തിയാക്കുമെന്ന് പങ്കാളിയും നടിയുമായ കബനി. താനും മകളും കൂട്ടുകാരും ചേർന്ന് വിജേഷ് പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലൂടെയാണ് കബനി അറിയിച്ചത്.
നാടകപ്രേമികളുടെ പ്രിയപ്പെട്ട കലാകാരനും നാടക വിദ്യാർഥികളുടെ ഇഷ്ട അധ്യാപകനുമായിരുന്നു വിജേഷ്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെയായിരുന്നു വിജേഷിന്റെ അകാല വിയോഗം. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബനിയുടെ കുറിപ്പ്:
പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പം ഉണ്ടെന്നറിയാം.
നാടകം ഉയിർത്തെഴുന്നേൽപ്പിന്റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും,ആളുകളവനെ പ്രണയിച്ചുകൊണ്ടേയിരിക്കും.
വീണ്ടും വികാരങ്ങളുടെ വിസ്‌ഫോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും.. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ.
നിങ്ങൾ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നാടകക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും.

