തൃശൂർ: മലയാളക്കരയെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ സിനിമാപ്രവർത്തകനും. സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനാണ് മരണമടഞ്ഞത്.
ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയാണ് ബിജീഷ്. 'മാർഗം കളി', 'ഷീ ടാക്സി' എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച ബിജീഷിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. ബിജീഷിന്റെ വിയോഗത്തിൽ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.
വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന 'തുടക്കം' സിനിമയിലും ബിജീഷ് ചമയ കലാകാരനായി പ്രവർത്തിച്ചിരുന്നു. 'ഹൃദയഭേദക'മെന്നാണ് സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പ്രതികരിച്ചത്.
അതേസമയം, പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച 10 പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററിലാണ്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായർക്കാണ് അന്വേഷണച്ചുമതല.