

കൊച്ചി: പത്മഭൂഷൺ ബഹുമതി ലഭിച്ച മമ്മൂട്ടിക്ക് നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും മധുരം നൽകുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഞായറഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിന് ശേഷമാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്. ഹോട്ടൽ ഹയാത്തിലേക്ക് കേക്കുമായി എത്തിയ നടന്മാർ മമ്മൂട്ടിക്ക് മധുരം നൽകിയാണ് സന്തോഷം പങ്കുവച്ചത്. വീഡിയോ കോളിലൂടെ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഈ സന്തോഷ മുഹൂർത്തത്തിൽ പങ്കെടുത്തിരുന്നു.
വീഡിയോ കോളിൽ ബേസിലിനോട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോ ടൊവിനോ ആണ് പങ്കുവച്ചത്. 'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണം' എന്ന സിനിമാ ഡയലോഗിനൊപ്പമാണ് ഈ വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് താഴെ ബേസിൽ കമന്റും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മുഖ്യമന്ത്രിയിൽനിന്ന് മമ്മൂട്ടി ഏറ്റുവാങ്ങിയത്. ആസിഫ് അലിക്കും ടൊവിനോ തോമസിനും അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ചലച്ചിത്ര പുരസ്കാരം ലഭിച്ച ദിവസം തന്നെയാണ് രാജ്യം പത്മഭൂഷൺ നൽകി മമ്മൂട്ടിയെ ആദരിച്ചത്. ഈ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ഇവരെ കൂടാതെ, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്ര പ്രതിഭകൾക്കും മുഖ്യമന്ത്രി ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു. നടി പായൽ കപാടിയക്ക് പകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.