"ഒന്നും മാറിയിട്ടില്ല, സിനിമയുടെ അധികാര ബന്ധങ്ങൾ ഐ.സിയെ നിശബ്‌ദമാക്കി"; രഞ്ജിത്തിന് എതിരായ പീഡന കേസിൽ ഡബ്ല്യുസിസി

മാർച്ച് 31 രാത്രിയിലാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്
വുമൺ ഇൻ സിനിമാ കളക്ടീവ്, രഞ്ജിത്ത് ബാലകൃഷ്ണൻ
വുമൺ ഇൻ സിനിമാ കളക്ടീവ്, രഞ്ജിത്ത് ബാലകൃഷ്ണൻ
Published on
Updated on

കൊച്ചി: യുവനടിയുടെ പീഡനപരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സിനിമയിൽ അഭ്യന്തര പരാതി പരിഹാന സമിതി എന്തുകൊണ്ട് പ്രവർത്തിച്ചില്ല എന്ന് ചോദിച്ച ഡബ്ല്യൂസിസി ഒന്നും മാറിയിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ അധികാര ബന്ധങ്ങൾ ഐസിസിയെ നിശബ്ദമാക്കുന്നുവെന്നും സംഘകടന നിരീക്ഷിച്ചു.

മാർച്ച് 31 രാത്രിയിലാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൂട്ടിങ് സെറ്റിൽ വച്ച് അതിക്രമം നേരിട്ടു എന്നാണ് നടിയുടെ പരാതി. സെറ്റിലുള്ളവർക്ക് അതിക്രമത്തെക്കുറിച്ച് അറിവുണ്ടെന്നും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് യുവതി കടന്നുപോയതെന്നുമാണ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞത്. കേസിൽ 14 ദിവസത്തേക്ക് റിമാൻഡിലായതിന് പിന്നാലെ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

വുമൺ ഇൻ സിനിമാ കളക്ടീവ്, രഞ്ജിത്ത് ബാലകൃഷ്ണൻ
രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

ഡബ്ല്യുസിസി പ്രസ്താവനയുടെ പൂർണരൂപം:

കേരള സമൂഹത്തിൽ വീണ്ടും മറ്റൊരു യുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു. സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ. പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്!ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.

ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവം മുന്നോട്ടു വെച്ചു. പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യമാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്.

അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ. ശക്തരായവർ നിയമത്തിനു മുകളിലാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പൊലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമ കമ്മിറ്റി മുന്നോട്ടു വച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല, സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്‌ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. എന്നും #അവൾക്കൊപ്പം !

Related Stories

No stories found.
News Malayalam 24x7
newsmalayalam.com