

തമിഴ് കവിയും ഗാനരചയിതാവുമായ ആർ . വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നല്‍കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും, സിനിമാവ്യവസായവും പീഡകനൊപ്പമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചിന്മയി കുറിച്ചു.
"ഈ തീരുമാനത്തില്‍ നിങ്ങള്‍ ലജ്ജിക്കണം. അയാളുടെ പേര് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട സ്ത്രീകള്‍ നിശബ്ദരാക്കപ്പെട്ടു. ഞാന്‍ അതിന് വലിയ വില കൊടുത്തു. എന്നേക്കാള്‍ നിർഭാഗ്യവതികളായവർക്ക് അവരുടെ സ്വപ്നങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നു. അവരുടെയെല്ലാം ശാപം നിങ്ങള്‍ക്കുമേല്‍ പതിക്കട്ടെ" എന്നും ചിന്മയി എക്സ് പോസ്റ്റില്‍ കുറിച്ചു.
വൈരമുത്തുവിനെ പ്രശംസിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ച നടന്‍ കമല്‍ ഹാസനെ വിമർശിച്ച ചിന്മയി, നിങ്ങളുടെ നിലവിളികള്‍ക്ക് ചെവികൊടുക്കാത്തവർ ഒരിക്കലും സ്ത്രീകള്‍ക്കൊപ്പമല്ല എന്ന് വോട്ടുചെയ്യുമ്പോള്‍ ഓർക്കണമെന്നും പ്രതികരിച്ചു. സ്വന്തം പാർട്ടിയിലെ ഒരു സ്ത്രീ തന്നെ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണെന്നതാണ് ഏറ്റവും വിചിത്രമായ കാര്യമെന്നും ചിന്മയി ഓർമപ്പെടുത്തി.
എന്തൊക്കെ സംഭവിച്ചാലും പുരുഷന്മാർ അവരുടെ സഹോദരന്മാർക്കും, അമ്മാവന്മാർക്കും, അച്ഛൻമാർക്കും, സുഹൃത്തുക്കൾക്കൊപ്പവും നിൽക്കും. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമമെന്നും ചിന്മയി എക്സ് പോസ്റ്റിലൂടെ ചോദിച്ചു.