

ന്യൂയോർക്ക്: ഹെയ്തിക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോളിന് മുന്നിൽ. മത്സരത്തിൻ്റെ 23ാം മിനിറ്റിൽ മാത്യൂസ് കുൻഹയാണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. മധ്യനിരയിൽ നിന്നും ലഭിച്ച പന്തുമായി വിനീഷ്യസ് ജൂനിയർ ഇടതു വിങ്ങിലൂടെ നടത്തിയ നീക്കത്തിനൊടുവിൽ ഡിഫൻഡർമാരെ കട്ട് ചെയ്തൊരു ഷോട്ടിന് ശ്രമിച്ചെങ്കിലും ഹെയ്തി ഗോളി അതു തടുത്തിട്ടു. എന്നാൽ പോസ്റ്റിന് മുന്നിൽ വച്ച് ഹെയ്തി ഡിഫൻഡർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപേ ഓടിയെത്തിയ കുൻഹ അത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ, ബ്രസീൽ 1 - ഹെയ്തി 0.
തൊട്ടു പിന്നാലെ 36ാം മിനിറ്റിൽ കുൻഹ ഹെയ്തി ഡിഫൻസിനേയും ഗോളിയേയും വീണ്ടും നിശബ്ദരാക്കി. മികച്ച ഒത്തിണക്കത്തോടെ ബ്രസീൽ മുന്നേറ്റനിര നടത്തിയ നീക്കത്തിനൊടുവിലാണ് രണ്ടാം ഗോൾ പിറന്നത്. വീണ്ടും അതേ ഫെയ്മസ് ഡാൻസ് സെലിബ്രേഷൻ തന്നെ നടത്തി കുൻഹ! സ്കോർ, ബ്രസീൽ 2 - ഹെയ്തി 0. തൊട്ടുപിന്നാലെ 39ാം മിനിറ്റിൽ പരിക്കേറ്റ ഗ്രൗണ്ടിൽ വീണ ബ്രസീലിൻ വിങ്ങർ റഫീഞ്ഞയ്ക്ക് പകരക്കാരനായി യുവതാരം റയാൻ ഗ്രൗണ്ടിലെത്തി.
അതേസമയം, നേരത്തെ ആദ്യ ഗോളിന് വഴിയൊരുക്കിയ വിനീഷ്യസ് മൂന്നാം ഗോളുമായി ആരാധകർക്ക് ആഘോഷത്തിന് വീണ്ടും വകയൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് (45+3) വിനീഷ്യസിൻ്റെ ട്രേഡ്മാർക്ക് ഗോൾ പിറന്നത്. ഇടതു വിങ്ങിലൂടെയുള്ള മിന്നൽ നീക്കത്തിനൊടുവിൽ ഹെയ്തിയുടെ ഗോൾ പോസ്റ്റിൽ വിനി പന്ത് നിക്ഷേപിച്ചു. സ്കോർ, ബ്രസീൽ 1 - ഹെയ്തി 0.
നേരത്തെ 13ാം മിനിറ്റിൽ റഫീഞ്ഞ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. വലതു വിങ്ങിലൂടെ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിലാണ് ബ്രസീൽ സ്ട്രൈക്കർ വലകുലുക്കിയത്. എന്നാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. 22ാം മിനിറ്റിൽ റഫീഞ്ഞയ്ക്കും വീണ്ടും മികച്ചൊരു അവസരം തുറന്നുകിട്ടി. മധ്യനിരയിൽ നിന്നും നിന്നും ലഭിച്ച മികച്ചൊരു ക്രോസുമായി താരം ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരു ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ബ്രസീൽ ആരാധകർ തലയിൽ കൈവച്ചിരുന്ന സമയമായിരുന്നു ഇത്.
രണ്ട് മാറ്റങ്ങളുമായാണ് ബ്രസീൽ ടീമിനെ കോച്ച് ആൻസലോട്ടി രണ്ടാം മാച്ചിന് ഇറക്കിയത്. മതിയാസ് കുൻഹയും ഡാനിലോയും ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ, മൊറോക്കയ്‌ക്കെതിരെ കളിച്ച ഇബനേസിനും ഇഗോർ തിയാഗോയ്ക്കും പകരക്കാരുടെ നിരയിലാണ് ഉൾപ്പെടുത്തിയത്.