വീണ്ടും പെനാല്‍റ്റി പാഴാക്കി; നാണക്കേടിന്റെ ആ റെക്കോഡും മെസിക്ക് സ്വന്തം

നേരത്തെ, തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ പെനാല്‍റ്റി പാഴാക്കിയ താരമെന്ന ചീത്തപ്പേര് മെസി സ്വന്തമാക്കിയിരുന്നു.
വീണ്ടും പെനാല്‍റ്റി പാഴാക്കി; നാണക്കേടിന്റെ ആ റെക്കോഡും മെസിക്ക് സ്വന്തം
Published on
Updated on

ലോകകപ്പ് ഗോള്‍വേട്ടയില്‍ എതിരാളികളെ പിന്നിലാക്കി കുതിക്കുന്ന അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് നാണക്കേടിന്റെ മറ്റൊരു റെക്കോഡും സ്വന്തം. പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ഈജിപ്തിനെതിരെ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതോടെ, ഒരു ലോകകപ്പില്‍ തന്നെ രണ്ട് തവണ ഇതേ പിഴവ് വരുത്തുന്ന ആദ്യ താരമായി മെസി. നേരത്തെ, തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ പെനാല്‍റ്റി പാഴാക്കിയ താരമെന്ന ചീത്തപ്പേര് മെസി സ്വന്തമാക്കിയിരുന്നു.

ഈജിപ്തിനെതിരായ മത്സരത്തില്‍ 21-ാം മിനുറ്റിലായിരുന്നു മെസിക്ക് പിഴച്ചത്. 19-ാം മിനുറ്റില്‍ മക് അലിസ്റ്ററിനെ ഈജിപ്റ്റ് താരങ്ങള്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്തത് മെസി ആയിരുന്നു. പക്ഷേ, മെസിയുടെ ഷോട്ട് ഈജിപ്ത് ഗോളി മുസ്തഫ ഷൊബെയ്ന്‍ തട്ടിയകറ്റി. നേരത്തെ, ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു.

ലോകകപ്പില്‍ ഇതുവരെ എട്ട് പെനാല്‍റ്റികളാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ നാല് പെനാല്‍റ്റികളും പാഴാക്കി. മാത്രമല്ല, തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന ആദ്യ താരവും മെസിയാണ്. 2018ല്‍ ഐസ്‍ലന്‍ഡിനെതിരെയും, 2022ല്‍ പോളണ്ടിനെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ പെനാല്‍റ്റി പാഴാക്കിയ ഘാനയുടെ അസമോവ ഗ്യാനിന്റെ റെക്കോഡാണ് ഓസ്ട്രിയക്കെതിരായ മത്സരത്തിലൂടെ മെസി തിരുത്തിയത്.

കരിയറില്‍ ഇതുവരെ 150 പെനാല്‍റ്റികളാണ് മെസി എടുത്തിട്ടുള്ളത്. അതില്‍ 34 എണ്ണം മാത്രമാണ് പാഴായിട്ടുള്ളത്. 77 ശതമാനമാണ് പെനാല്‍റ്റിയില്‍ മെസിയുടെ സക്സസ് റേറ്റ്.

News Malayalam 24x7
newsmalayalam.com