

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തിൽ ഏഷ്യൻ ശക്തികളായ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗൽ നോക്കൗട്ട് പ്രതീക്ഷകൾ സജീവമായി നിലനിർത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് തകർത്തത്.
സെനഗലിനായി പേപ്പ് ഗുയെ (59, 71) ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഹബീബ് ദിയാറ (4), ഇസ്മായില സാർ (56), ഇലിമാൻ എൻഡിയായെ (82) എന്നിവർ ഓരോ ഗോൾ വീതം നേടി. കളിയുടെ 13ാം മിനിറ്റിൽ ഇറാഖി താരം റിബിൻ സലുക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സെനഗലിന് അനുഗ്രഹമായി.
സാദിയോ മാനെയുടെ ഗോൾശ്രമത്തിനിടെ ടീ ഷർട്ട് പിടിച്ചുവലിച്ചതാണ് റിബിന് തിരിച്ചടിയായത്. വാറിൻ്റെ സഹായത്തോടെ റഫറി ആൻ്റണി ടെയ്‌ലർ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇറാഖി താരത്തിന് റെഡ് കാർഡ് കാണിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനോടും നോർവെയോടും തോറ്റിരുന്ന സെനഗലിന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ വലിയ വിജയം ആവശ്യമായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരായ എട്ട് മികച്ച ടീമുകളിൽ ഒന്നായി റൗണ്ട് ഓഫ് 32വിൽ കളിക്കാനുള്ള സെനഗലിൻ്റെ സാധ്യതകൾ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.