

ഫിഫ ലോകകപ്പ് 2026 ലോകകപ്പിൽ ആതിഥേയരായ അമേരിക്കയ്ക്ക് ജയത്തുടക്കം.ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ പരാജയപ്പെടുത്തിയത്.
തുടക്കം മുതൽ തന്നെ കളിയിൽ ആധിപത്യം നേടിയ യുഎസ്എ കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ പരാഗ്വെയുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലൂടെ ആദ്യ ഗോൾ നേടി. 31 ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും ഫൊലാരിൻ ബലോഗൺ നേടിയ ഗോളുകളിലൂടെ മൂന്ന് ഗോളുകളുമായി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞിരുന്നു.
രണ്ടാം പകുതിയിൽ 73ാം മിനിറ്റിലായിരുന്നു പരാഗ്വേയ്ക്കായി മൗറീഷ്യോ ആശ്വാസ ഗോൾ നേടിയത്. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ജിയോവാനി റെയ്നയിലൂടെ നാലാം ഗോളും നേടിയ യുഎസ്എ പരാഗ്വേയുടെ പതനം ഉറപ്പിച്ചു. ഈ ലോകകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും ഗോൾ വീണ മത്സരം കൂടിയായിരുന്നു ഇത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പന്മാരായ ബ്രസീലിനേയും അർജൻ്റീനയേയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പരാഗ്വേ കന്നിയങ്കത്തിനിറങ്ങിയതെങ്കിലും ആ ആത്മവിശ്വാസം ഇന്നത്തെ മത്സരത്തിൽ കാണാനായില്ല. കൃത്യമായ പരിശീലനത്തോടെ കളത്തിലിറങ്ങിയ യുഎസ്എയോട് ആദ്യ പകുതിയിൽ പ്രതിരോധം ഒട്ടും കടുപ്പിക്കാനാവാതെ വന്ന പരാഗ്വേ രണ്ടാം പകുതിയിലാണ് തങ്ങളുടെ ആക്രമണ സ്വഭാവം കുറച്ചെങ്കിലും പുറത്തെടുത്തത്.