

മഞ്ഞ് ശിൽപങ്ങളുടെ അത്ഭുത ലോകം നിങ്ങൾക്ക് കാണണോ? എങ്കിൽ ചൈനയിലെ ഹാർബിൻ നഗരത്തിൽ പോയാൽ മതി. ഈ കൊടും തണുപ്പിലും കലയുടെ ചൂടിലാണ് ചൈനയിലെ ഹാർബിൻ നഗരം. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുത്സവമായ ഹാർബിൻ ഇൻ്റർനാഷണൽ ഐസ് ആൻഡ് സ്നോ സ്കൾപ്ച്യർ ഫെസ്റ്റിവലിലെ മഞ്ഞ് ശിൽപ മത്സരത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യയുടെ താജ് മഹൽ മുതൽ അനേകം കലാസൃഷ്ടികളാണ് ഹാർബനിലെ മഞ്ഞിൽ പുനർജനിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള കലാകാരന്മാർ മഞ്ഞുകട്ടകളിൽ വിസ്മയം തീർക്കുകയാണ് ഇവിടെ.
ഭീമാകാരമായ മഞ്ഞ് കട്ടകൾക്കാണ് കരവിരുതിലൂടെ കലാകാരന്മാർ ജീവൻ നൽകുന്നത്. ഈ ആകർഷകമായ കാഴ്ച കാണാൻ ഹീലോങ്ജിയാങിൽ വൻ ജനാവലിയാണ്. ചൊവ്വാഴ്ച ആരംഭിച്ച മത്സരത്തിൽ 25 ടീമുകളാണ് തങ്ങളുടെ കരവിരുത് പ്രകടിപ്പിക്കാൻ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ത്യൻ ശിൽപിയായ അഭിനവ് ആചാര്യയും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ച് അനശ്വര പ്രണയത്തിൻ്റെ സ്മാരകമായ താജ് മഹലാണ് അഭിനവ് ആചാര്യ നിർമിക്കുന്നത്.
നിന കീവിയറ്റ് എന്ന ഡച്ച് ശിൽപിയുടെ ജിയോമട്രി ഓഫ് ഗ്രോത്ത് എന്ന പ്രകൃതിയിലെ വളർച്ചയെ ആസ്പദമാക്കിയുള്ള ശിൽപമാണ് ഫെസ്റ്റിവലിൽ ഏറെ ജനശ്രദ്ധ നേടുന്നത്. കൂടാതെ, ഫെഡ്രിക് ആൽബെഴ്സ് എന്ന ബെൽജിയൻ ശിൽപിയും, മാത്യൂ മാഴ്സെറ്റ് എന്ന സ്പെയിൻ ശിൽപിയും ചേർന്ന് നിർമിച്ച ഫോംലെസ് ഫോം എന്ന മഞ്ഞു ശിൽപവും മത്സരത്തിൻ്റെ ആകർഷണമാണ്. നീരാളിയുടെ രൂപത്തിലുള്ള ഈ ശിൽപം, ജലത്തിൻ്റെ ഒഴുക്കിനെയും അതിൻ്റെ വിവിധ അവസ്ഥകളെയും ആസ്പദമാക്കിയതാണ് നിർമിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് തിങ്കളാഴ്ച ആരംഭിച്ച മഞ്ഞുത്സവം ഫെബ്രുവരി വരെ തുടരും.