
അമേരിക്കയിലെ കോഴിമുട്ട ക്ഷാമം കാരണം നെട്ടോട്ടമോടുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുട്ട ക്ഷാമം സഹിക്കാതായതോടെ ട്രംപ് ഓരോ അയൽരാജ്യങ്ങളോടും ചെന്ന് സഹായം അഭ്യർഥിച്ചു. എന്നാൽ ഒരു മുട്ട പോലും തരാനാകില്ലെന്ന് പറഞ്ഞാണ് ചിലര് കയ്യൊഴിഞ്ഞത്.
പക്ഷിപ്പനി മൂലം രണ്ട് മാസത്തിനിടെ മില്യൺ കണക്കിന് കോഴികളെ കൊന്നെടുക്കേണ്ടി വന്നതോടെയാണ് അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായത്. പിന്നാലെ അമേരിക്കയില്‍ മുട്ടയുടെ വില കുത്തനെ കുതിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 200 % വിലവർധനയാണ് ഇക്കുറി.
ക്ഷാമം രൂക്ഷമായതോടെ അമേരിക്ക മറ്റു രാജ്യങ്ങളോട് മുട്ട ചോദിച്ചു. ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ് എന്നീ വാതിലുകളിലൊക്കെ മുട്ടി നോക്കി. ഫിൻലൻഡ് അമേരിക്കയുടെ ആവശ്യം പാടെ നിരസിച്ചു. കയറ്റുമതി നടക്കില്ല, യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാൻ അനുമതിയില്ല എന്നൊക്കെ പറഞ്ഞാണ് ഫിൻലൻഡ് ആവശ്യം നിഷേധിച്ചത്. എന്തായാലും സ്വന്തം വിദേശനയം മുട്ടപ്രശ്നം വന്നതോടെ ട്രംപിന് തന്നെ വിനയായി.
ഡെന്മാർക്കിൻ്റെ കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന് ഭീഷണിയുമായി നടന്നിരുന്ന ട്രംപ് മുട്ടയ്ക്കായി ഡെന്മാര്ക്കിലും കേറി മുട്ടിയിട്ടുണ്ട്. അതിനി എന്താവോ എന്തോ.. എന്തായാലും മുട്ടയ്ക്കായുള്ള ട്രംപിൻ്റെ നെട്ടോട്ടം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.