കോട്ടയം: എസ്ഐആറിലെ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ബിഎൽഒ ആന്റണി തിരികെ ജോലിയിൽ പ്രവേശിച്ചു. ഡെപ്യൂട്ടി കലക്ടർ വീട്ടിൽ എത്തി ആന്‍റണിയെ സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം. എല്ലാ പിന്തുണയും നൽകുമെന്ന് കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്.
എസ്ഐആറിലെ ജോലി സമ്മർദത്തെ തുടർന്നാണ് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയത്. പൂഞ്ഞാർ മണ്ഡലം 110ാം ബൂത്തിലെ ബിഎൽഒ ആൻ്റണിയാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ല. ജീവിതം തകരുന്നുവെന്നും ആന്റണി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂഷണം ചെയ്താണ് ജോലി ചെയ്യിക്കുന്നത്. ആവശ്യമായ ഉപകരണങ്ങളോ ഇൻ്റർനെറ്റോ നൽകുന്നില്ലെന്നും ആന്റണി അറിയിച്ചിരുന്നു.
നിലവിൽ ഇടുക്കിയിലെ പോളിടെക്നിക്ക് ഉദ്യോഗസ്ഥനാണ് ആൻ്റണി. ന്യൂമറേഷൻ ഫോമുകൾ നൽകി കഴിഞ്ഞാൽ പൂർണമായും പൂർത്തീകരിച്ച് തരുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് ഇയാളുടെ പ്രധാന പരാതി. ന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാതിരുന്നാൽ പലപ്പോഴും ബിഎൽഒമാർ തന്നെ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ട സാഹചര്യമുണ്ടാകുന്നു. ഇത് തനിക്ക് വലിയ തോതിൽ മാനസിക സമ്മർദമുണ്ടാക്കുന്നു എന്നും ആൻ്റണി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു.