കൗൺസിലർ പദവിയിൽ 25 വർഷം; ആറാമങ്കത്തിന് ഒരുങ്ങി പാളയം രാജൻ
തിരുവനന്തപുരം: തലസ്ഥാനത്ത് കോർപ്പറേഷനിൽ 25 വർഷം തുടർച്ചയായി കൗൺസിലർ ആയിരുന്ന പാളയം രാജൻ ഇത്തവണ ആറാമങ്കത്തിന് ഇറങ്ങി. മുൻപ് രണ്ടു തവണ പ്രതിനിധീകരിച്ച നന്ദൻകോട് വാർഡിലാണ് പാളയം രാജൻ ഇത്തവണ മത്സരിക്കുന്നത്. അഞ്ച് തവണയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ പാളയം രാജൻ കൗൺസിലറായി വിജയിച്ചു കയറിയത്.
കഴിഞ്ഞ 25 വർഷമായി കോർപ്പറേഷൻ കൗൺസിലറായി പാളയം രാജൻ തലസ്ഥാനത്തുണ്ട്. പാളയം, നന്ദൻകോട് വാർഡുകൾ ആണ് പാളയം രാജൻ്റെ തട്ടകം. പാളയത്ത് മൂന്ന് തവണയും, നന്ദൻകോട് രണ്ട് തവണയും പാളയം രാജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു. ടൗൺ പ്ലാനിങ്, ക്ഷേമകാര്യം തുടങ്ങിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചിട്ടുണ്ട്.
നന്ദൻകോട് ഹാട്രിക് വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ് എസ് നേതാവായ പാളയം രാജൻ ഇപ്പോൾ. ആറാമങ്കത്തിൽ തൻറെ വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്ന പാളയം രാജൻ, തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുമുന്നണി തുടർഭരണം നേടുമെന്നും ഉറപ്പിച്ചു പറയുന്നു. മാലിന്യ നിർമാർജന പ്രശ്നവും, തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യവും പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നുണ്ട്.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ പ്രശ്നങ്ങൾ പരമാവധി കുറച്ച് ഒരു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാൻറ് തലസ്ഥാന നഗരത്തിൽ സ്ഥാപിക്കാൻ ആകുമെന്ന പ്രതീക്ഷയും പാളയം രാജൻ പങ്കുവയ്ക്കുന്നു. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ നന്ദൻകോട് പാളയം രാജനെ നേരിടുന്നത് UDF സ്ഥാനാർഥി KR ക്ലീറ്റസും എൻഡിഎ സ്ഥാനാർഥി ബിഡിജെഎസ് നേതാവ് അനീഷ് ദേവനുമാണ്.
