കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ വി.എം. വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പകരക്കാരനെ കണ്ടെത്താൻ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിനെ ചുമതലപ്പെടുത്തി. പാർട്ടിയിൽ നിന്നുളള വ്യക്തികളും പരിഗണനയിലുണ്ട്. വിനു ഇന്ന് പ്രചാരണത്തിന് എത്തില്ലെന്നാണ് വിവരം.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി.എം. വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വോട്ടർ പട്ടികയിൽനിന്ന് വി.എം. വിനുവിൻ്റെ പേര് നീക്കിയതിന് പിന്നിൽ സിപിഐഎമ്മാണെന്നാണ് കോൺഗ്രസ് ആരോപണം. കോടതി വിധി പ്രതികൂലമായാൽ പകരക്കാരനെ പ്രഖ്യാപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
വി.എം. വിനുവിന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കിയിരുന്നു. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുചേർക്കാൻ നടപടി സ്വീകരിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം വോട്ടില്ലാത്ത കോർപ്പറേഷൻ സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിയെ കോൺഗ്രസ് മാറ്റി. മെഡിക്കൽ കോളേജ് സൗത്ത് ഡിവിഷനിലെ സ്ഥാനാർഥിയായിരുന്നു ബിന്ദു. പുതിയ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും.