കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റിയിലും ചർച്ചകൾ തകൃതിയായി നടക്കുകയാണ്. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി വോട്ട് തേടാനും ഭരണം ഉറപ്പിക്കാനുമുള്ള പ്രതീക്ഷയാണ് ഐക്യ ജനാധിപത്യ മുന്നണി പങ്കുവയ്ക്കുന്നത്. എന്നാൽ അട്ടിമറി ഭരണം പ്രതീക്ഷിച്ച് കൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നും പഴി കേൾക്കുന്ന ഒന്നാണ് മാലിന്യ സംസ്കരണം. ഉറവിടങ്ങളിൽ തന്നെ മാലിന്യം നിർമാർജ്ജനം ചെയ്യുന്ന ഫലപ്രദമായ മാർഗം വിജയകരമായ നടപ്പാക്കിയ തദ്ദേശ സ്ഥാപനമാണ് കോഴിക്കോട്ടെ കൊടുവിള്ളി മുൻസിപ്പാലിറ്റി. മാലിന്യ സംസ്കരണത്തിന് പുറമെ മറ്റ് പദ്ധതികളും മികച്ച രീതിയിലാണ് കൊടുവള്ളി നഗരസഭ നടപ്പാക്കിയത്. മുനിസിപ്പാലിറ്റിയുടെ വരുമാനത്തിൽ നിന്നാണ് പദ്ധതികൾക്കുള്ള തുക കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.
ഒന്നര പതിറ്റാണ്ടായി വിജയകരമായാണ് കൊടുവള്ളി നഗരസഭ പരിധിയിൽ മാലന്യനിർമാർജ്ജനം നടപ്പിലാക്കുന്നത്. ഉറവിടത്തിൽ തന്നെയുള്ള മാലിന്യ നിർമാർജ്ജനമാണ് കൊടുവള്ളിയിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയത്. വീടുകൾക്ക് പുറമെ ഫ്ലാറ്റുകളെയും ഇതിൽ വിജയകരമായി ഉൾക്കൊള്ളിക്കാൻ സാധിച്ചു എന്നത് നേട്ടമാണ്.
നഗരസഭയുടെ വരുമാനം വർധിപ്പിക്കാനും ഇക്കാലയളവിൽ ഭരണസമിതിക്ക് കഴിഞ്ഞു. അതു കൊണ്ട് തന്നെ വികസന പദ്ധതികൾക്കടക്കം നഗരസയുടെ വരുമാനത്തിൽ നിന്ന് തുക കണ്ടെത്താൻ കഴിഞ്ഞു. ഇത് വലിയ ഊർജ്ജമാണ് ഭരണസമിതിക്ക് നൽകിയത്. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.