കണ്ണൂർ: വളപട്ടണം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഗിരിധരന്റെ പോസ്റ്ററുകൾ വൈറലാവുകയാണ്. കൊമ്പൻ മീശയും കൂളിങ് ഗ്ലാസ്സുമായി മാസ് ലുക്കിലാണ് സ്ഥാനാർഥി. 40 വർഷത്തോളമായി കൂടെയുള്ള മീശ പിരിച്ചാണ് ബിജെപിയിൽ നിന്ന് വാർഡ് പിടിക്കാൻ ഗിരിധരൻ ഇറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ് വളപട്ടണം. സംസ്ഥാനത്തെ ഏറ്റവും വലിയ മീശയുള്ള സ്ഥാനാർഥി മത്സരിക്കുന്ന പഞ്ചായത്തും ഇത്തവണ വളപട്ടണം തന്നെയാവും. വളപട്ടണം പഞ്ചായത്ത് ഒൻപതാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് വി.വി. ഗിരിധരൻ. മീശയുടെ വലിപ്പവും മാസ് ലുക്കും കൊണ്ട് വൈറലാണ് നാട്ടുകാരുടെ ഗിരിയേട്ടൻ. ഈ മീശയ്ക്ക് ഒരു കഥയുണ്ട്. നാല്പത് വർഷങ്ങൾക്ക് മുന്നേയുള്ളൊരു പട്ടാളക്കഥ.
കൊമ്പൻ മീശയും കൂളിങ് ഗ്ലാസും ഖദർ ഷർട്ടും മുണ്ടും. മൊത്തത്തിൽ ഒരു ആനചന്തത്തിലാണ് ഗിരിധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 25 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് ജനസേവനത്തിന് ഗിരിധരൻ വോട്ട് തേടുന്നത്. നാട്ടുകാരുടെ സ്നേഹത്തിലാണ് പൂർണവിശ്വാസം. വൈറൽ സ്ഥാനാർഥി ജയിക്കുമെന്ന് യുഡിഎഫ് പ്രവർത്തകർക്കും ഉറപ്പാണ്.
തെരഞ്ഞെടുപ്പ് തിരക്കുണ്ടെങ്കിലും മീശയും ലുക്കും നിലനിർത്താൻ ദിവസവും ഒരു മണിക്കൂർ ഗിരിധരൻ മാറ്റിവെക്കും. വോട്ട് തേടി പോകുമ്പോൾ മീശയിലെ കൗതുകം ആളുകൾ ആസ്വദിക്കുന്നുണ്ടെങ്കിലും ലുക്കിലല്ല, വർക്കിലാണ് വോട്ട് വീഴുകയെന്ന് ഉറച്ച് പറയുന്നു ഗിരിധരൻ. കഴിഞ്ഞ തവണ മുന്നണിയിലെ തർക്കം കാരണം ലീഗും കോൺഗ്രസും വെവ്വേറെ മത്സരിച്ച വാർഡിൽ ബിജെപിക്കായിരുന്നു വിജയം.