

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാനും കഴിയും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്താണ് യോഗ്യത? ആർക്കൊക്കെ മത്സരിക്കാം? ആരാണ് മത്സരിക്കാൻ പാടില്ലാത്തവർ? ഇങ്ങനെ ഒരുപാടു കാര്യങ്ങളിൽ പലർക്കും സംശയമുണ്ടാകും.
അതത് തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം എന്നതാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് വേണ്ട ആദ്യ മാനദണ്ഡം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾക്കും അതേ വാർഡിൽ വോട്ടുണ്ടായിരിക്കണ. കൂടാതെ നാമനിർദേശ പത്രിക നൽകുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് തികയുകയും വോണം.
ഇനി സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നൽകണം. അങ്കണവാടി ജീവനക്കാർ, ആശപ്രവർത്തകർ എന്നിവർക്ക് പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാർക്കും മത്സരിക്കാം. എന്നാൽ, സാക്ഷരതാ പ്രേരക്മാർക്ക് ഗ്രാമപ്പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ.
കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മത്സരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കാനാകില്ല.
സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലെയോ സർവകലാശാലയിലെയോ ജീവനക്കാർക്കും സ്ഥാനാർഥിയാകാനാകില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരിക്കാനാകില്ല. കെഎസ്ആർടിസി ജീവനക്കാർ, എം പാനൽ കണ്ടക്ടർ, ഡ്രൈവർ, വൈദ്യുത ബോർഡ് ജീവനക്കാർ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട താത്‌കാലിക ജീവനക്കാർ എന്നിവർക്കും മത്സരിക്കാനാകില്ല. അതേസമയം, പഞ്ചായത്തിലെയോ നഗരസഭയിലെയോ പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. ബധിരനോ മൂകനോ ആയ വ്യക്തികൾക്കും മത്സരിക്കാനാകില്ല.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് മൂന്നുമാസത്തിൽ കുറയാതെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ആൾക്ക് മത്സരിക്കാനാകില്ല. എന്നാൽ, കേസുകളിൽ പ്രതിയായതുകൊണ്ടുമാത്രം ഒരാളെ മത്സരത്തിൽനിന്നു വിലക്കാനാവില്ല.