പൂഞ്ചിലെ പാക് ഷെല്ലാക്രമണം: കൊല്ലപ്പെട്ടത് 13 സാധാരണക്കാർ, 59 പേർക്ക് പരിക്ക്; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്
പൂഞ്ചിലെ പാക് ഷെല്ലാക്രമണം: കൊല്ലപ്പെട്ടത് 13 സാധാരണക്കാർ, 59 പേർക്ക് പരിക്ക്; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
Published on

പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സാധാരണക്കാരായ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരിൽ 44 പേരും പൂഞ്ചിൽ നിന്നുള്ളവരാണ്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.


പൂഞ്ച് അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. നിരപരാധികളായ കശ്‌മീരികളുടെ വീടടക്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തിന് പിന്നാലെ രജൗരി അതിർത്തി ഗ്രാമങ്ങളിലെ താമസക്കാർ വീട് വിട്ടിറങ്ങിയിരുന്നു. വ്യാഴാഴ്ച തിരിച്ചെത്തിയ ഇവർ, ഷെല്ലാക്രമണത്തിൽ വീടിനും താമസസ്ഥലങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി പറഞ്ഞു. ആളുകൾ കന്നുകാലികളെയുൾപ്പെടെ കൂടെ കൂട്ടിയായിരുന്നു ആളുകൾ പ്രദേശം വിട്ടത്. 

അതിർത്തി മേഖലയിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് അതിർത്തി മേഖലയിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കുന്നത്. ഉറി കുപ്‍വാര മേഖലകളിൽ നിന്നുള്ളവരെയാണ് ഷെൽറ്ററുകളിലേക്ക് മാറ്റുന്നത്.  പഞ്ചാബിലെ അമൃത്സറിൽ നിന്നും പാക് മിസൈൽ കണ്ടെത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിയന്ത്രണ രേഖയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് മിസൈൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് പ്രദേശത്ത് മിസൈൽ വീണതെന്ന് പ്രദേശവാസികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മിസൈൽ കണ്ടെത്തിയ പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്. 



അതേസമയം ഡൽഹിയിൽ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേരുന്ന സർവകക്ഷി യോഗം തുടരുകയാണ്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുക്കുന്നു. പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിലാണ് യോഗം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com