
സംസ്ഥാന ആരോഗ്യവകുപ്പിലെ പ്രധാന തസ്തികളിൽ ഉദ്യോഗസ്ഥരില്ലാത്തത് നിയമനം ഇല്ലാത്തതുകൊണ്ടല്ല. ആയിരത്തിലധികം ഉദ്യോഗസ്ഥരാണ് അനധികൃത അവധിയിൽ തുടരുന്നത്. ലീവെടുക്കാൻ അവകാശമുണ്ടെങ്കിലും അതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അതെല്ലാം കാറ്റിൽ പറത്തിയാണ് പ്രധാനപ്പെട്ട തസ്തികകളിലെ ഉദ്യോഗസ്ഥർ അനധികൃത അവധിയിൽ കഴിയുന്നത്.
1397 ഉദ്യോഗസ്ഥരാണ് ആരോഗ്യ വകുപ്പിലെ പ്രധാന 43 തസ്തികളിലായി എല്ലാ ചട്ടങ്ങളും ലംഘിച്ച് അവധിയിലുള്ളത്. 492 അസിസ്റ്റന്റ് സർജന്മാരാണ് അവധിയിലുള്ളത്. 390 നഴ്സിങ് ഓഫീസർമാരും ജോലിക്കെത്തുന്നില്ല. 41 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 65 സ്റ്റാഫ് നഴ്‌സുമാർ, 95 അസിസ്റ്റന്റ് പ്രൊഫസർമാർ ഇങ്ങനെ നീളുന്നു അവധിക്കാരുടെ പട്ടിക.
പ്രൊബേഷൻ കാലയളവിലുള്ളവർ മുതൽ പ്രൊബേഷൻ പൂർത്തിയാക്കിയവരുമുണ്ട് ഈ സംഘത്തിൽ. ഇതൊന്നും വകുപ്പ് മേധാവികളുടെയോ, ആരോഗ്യ മന്ത്രിയുടെയോ ശ്രദ്ധയിൽപ്പെടുന്നില്ലെ എന്നാകും സംശയം. എന്നാൽ ആരോഗ്യ മന്ത്രിയുടെ അടക്കം മുന്നിലെത്തിയവയാണ് ഈ ഞെട്ടിക്കുന്ന അച്ചടക്ക ലംഘനം. കൃത്യം ഒരുവർഷം മുൻപ് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.