
ജാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് തിരിച്ച ട്രെയിന്‍ പാളംതെറ്റി രണ്ട് മരണം. 20 ലധികം പേർക്ക് പരുക്കുണ്ട്. ഇന്ന് പുലർച്ചെ ജാർഖണ്ഡിൽ മുംബൈയിലേക്ക് തിരിച്ച ഹൗറ-സിഎസ്എംടി എക്‌സ്പ്രസിന്‍റെ 18 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയ വിവരം അറിയിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതിനാൽ അപകടത്തിൻ്റെ വ്യാപ്തി കുറഞ്ഞതായി അധികൃതർ അറയിച്ചു.
പുലർച്ചെ 3.45ഓടെ ജംഷഡ്പൂരിനടുത്തായിരുന്നു അപകടം. 16 പാസഞ്ചർ കോച്ചുകളും ഒരു പവർ കാറും ഒരു പാൻട്രി കാറുമാണ് പാളം തെറ്റിയത്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തേക്കെത്തുമെന്നും രക്ഷാപ്രവർത്തനം നടത്തുമെന്നും വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി പറഞ്ഞു.
ഒരു ഗുഡ്‌സ് ട്രെയിനും ഇതേ പ്രദേശത്ത് നിന്ന് പാളം തെറ്റിയിരുന്നു. എന്നാൽ രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ഓം പ്രകാശ് ചരൺ പറഞ്ഞു. പരിക്കേറ്റവർക്ക് റെയിൽവേ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. കൂടുതൽ ചികിത്സയ്ക്കായി ഇവരെ ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് റൂട്ടിലെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ദുരിതബാധിതരായ യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അധകൃതർ അറിയിച്ചു. അതേസമയം ട്രെയിൻ പാളം തെറ്റിയതിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല.