
ചാന്ദിപുര വൈറസ് അണുബാധയെ തുടർന്ന് ഗുജറാത്തിൽ മരണം 20 ആയി. വൈറസ് ബാധ ലക്ഷണങ്ങളോടെ 37 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം നാലുവയസുകാരിയുൾപ്പടെ അഞ്ചു പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. അതേസമയം രോഗം പടർന്ന് പിടിക്കുന്ന സാഹചര്യം തടയാനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, പനി ബാധിതർ ആശുപത്രികളിൽ തന്നെ ചികിത്സ തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാനായി ഇതുവരെ 50,000-ത്തിലധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കുന്ന കൂടുതൽ കേസുകളുടെ സാമ്പിളുകളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലാ, ഗ്രാമീണ ആശുപത്രികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റാബ്‌ഡോവിറിഡേ ഇനത്തിൽപെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്റ്റി കൊതുകളും ചാന്ദിപുര വൈറസിൻ്റെ വാഹകരായി കണക്കാക്കപ്പെടുന്നു. വൈറസ് മൂലമുണ്ടാകുന്ന അണുബാധ പ്രധാന നാഡീവ്യൂഹത്തിലേക്ക് വ്യാപിച്ചാണ് മരണം സംഭവിക്കുക. പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചാന്ദിപുര വൈറസ് അണുബാധ പ്രകടമാകുന്നത്. രോഗം സ്ഥിരീകരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ നിന്നുള്ള മുൻകാല പഠനങ്ങളിൽ ശ്വാസതടസ്സം, രക്തസ്രാവം, വിളർച്ച തുടങ്ങിയ മറ്റ് ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.