നിപയിൽ ആശ്വാസം; 20 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ പുതുതായി ആരും ഇല്ല

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബംഗളൂരുവില്‍ ക്വാറന്റയിനില്‍ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു
നിപയിൽ ആശ്വാസം; 20 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ പുതുതായി ആരും ഇല്ല
Published on



മലപ്പുറത്തെ നിപബാധയിൽ ആശ്വാസം. രോഗബാധയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പുറത്തുവന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.


മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രോഗ ലക്ഷണങ്ങളുമായി ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കുന്നുണ്ട്. 


സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബംഗളൂരുവില്‍ ക്വാറന്റയിനില്‍ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്.


നിപ ബാധിച്ച് മരിച്ച വണ്ടൂർ സ്വദേശി വീട്ടിൽ നിന്ന് കഴിച്ച പഴത്തിൽ നിന്നാണ് നിപ ബാധിച്ചതെന്ന് സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏഴ് പേർ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും എല്ലാവരുടെയും സാമ്പിൾ എടുക്കുമെന്നും വീണ ജോർജ് അറിയിച്ചു. എന്നാൽ ജില്ലയിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com