മൂടൽമഞ്ഞിൽ വലഞ്ഞ് രാജ്യതലസ്ഥാനം, 200 വിമാനങ്ങൾ വൈകി; നാല് സർവീസുകൾ റദ്ദാക്കി

അമൃതസർ, ജമ്മു, ആഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല
മൂടൽമഞ്ഞിൽ വലഞ്ഞ് രാജ്യതലസ്ഥാനം, 200 വിമാനങ്ങൾ വൈകി; നാല് സർവീസുകൾ റദ്ദാക്കി
Published on


കനത്ത മൂടൽമഞ്ഞിൽ വലഞ്ഞ് ഡൽഹി. തലസ്ഥാനത്തു‍ടനീളമുള്ള വിമാനത്താവളങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറഞ്ഞതോടെ വിമാനഗതാഗതം താറുമാറായി. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 200 വിമാനങ്ങൾ വൈകുകയും നാല് സർവീസുകൾ റദ്ദാക്കുകയും ചെയ്തു. നിലവിൽ ലാൻഡിങ്ങും ടേക്ക്ഓഫും തുടരുന്നുണ്ട്. എന്നാൽ കുറഞ്ഞ ദൃശ്യപരത ലാൻഡിങ്ങിന് സജ്ജീകരിക്കാത്ത വിമാനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. അമൃത്സർ, ജമ്മു, ആഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

വരും ദിവസങ്ങളിലും ഡൽഹിയിൽ മൂടൽ മഞ്ഞ് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ബുധനാഴ്ച മുതൽ താപനില കുറയാൻ തുടങ്ങും. വെള്ളിയാഴ്ചയോടെ ഇത് 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്. ഇത് കണക്കിലെടുത്ത് ഡൽഹിയിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ടും, വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവയുൾപ്പെടെയുള്ള അതിശൈത്യത്തിൻ്റെ പിടിയിലാണ്. രാജസ്ഥാനിലെ നാഗൗറിൽ 2.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. കനത്ത മൂടൽ മഞ്ഞ് ഈ സംസ്ഥാനങ്ങളിലെ റെയിൽ-വിമാനയാത്ര സംവിധാനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയിലെ വായുമലിനീകരണവും ഗുരുതരമായി തുടരുകയാണ്. കെടും തണുപ്പും മൂടല്‍മഞ്ഞും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. ഡല്‍ഹിയിലെ ഇന്നത്തെ വായുഗുണനിലവാര സൂചിക 342 ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com