2034 ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍; 2030 ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ വേദിയാകും

2030 ലോകകപ്പിലെ ആദ്യ മത്സരം യുറുഗ്വേയില്‍ നടക്കും
2034 ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍; 2030 ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ വേദിയാകും
Published on

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഖത്തറിനു ശേഷം ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മിഡില്‍ ഈസ്റ്റ് രാജ്യമാണ് സൗദി അറേബ്യ. 2022 ല്‍ ഖത്തര്‍ ലോകകപ്പ് കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാകും സൗദിയില്‍ ഫുട്‌ബോള്‍ മാമാങ്കം എത്തുക.

2030 ലെ ലോകകപ്പ് വേദിക്കായി മൂന്ന് രാജ്യങ്ങളേയും തെരഞ്ഞെടുത്തു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളാണ് പ്രധാന വേദിയാകുക. ലോകകപ്പ് നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, യുറുഗ്വേ, പരഗ്വായ് എന്നീ രാജ്യങ്ങളിലും മത്സരം നടക്കും.


2030 ല്‍ ലോകകപ്പ് നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, യുറുഗ്വേ, പരാഗ്വായ് എന്നിവിടങ്ങള്‍ വേദിയാകുന്നത്. 1930 ല്‍ യുറുഗ്വേയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് മൂന്ന് മത്സരങ്ങള്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്.


2030 ലോകകപ്പിലെ ആദ്യ മത്സരം യുറുഗ്വേയില്‍ നടക്കും. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ക്ക് അര്‍ജന്റീനയും പരാഗ്വായും വേദിയാകും. ഇതിനു ശേഷമുള്ള മത്സരങ്ങളെല്ലാം സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലാകും അരങ്ങേറുക.

1930 ലെ ആദ്യ ലോകകപ്പിനു ശേഷം ആദ്യമായാണ് യുറുഗ്വേ വീണ്ടും വേദിയാകുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് പോര്‍ച്ചുഗലും മൊറോക്കോയും വേദിയാകുന്നത് ഇതാദ്യമായാണ്. 2026 ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com