ഡോക്ടർമാരുടെ സമരം കാരണം മരിച്ചത് 23 പേർ; ബംഗാള്‍ സർക്കാർ സുപ്രീം കോടതിയില്‍

പണിമുടക്കിന്‍റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ ആളുകള്‍ മരണപ്പെട്ടുവെന്നാണ് സർക്കാർ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്
ഡോക്ടർമാരുടെ സമരം കാരണം മരിച്ചത് 23 പേർ; ബംഗാള്‍ സർക്കാർ സുപ്രീം കോടതിയില്‍
Published on
Updated on

ഡോക്ടർമാരുടെ സമരം മൂലം 23 പേർ മരിച്ചെന്ന് ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സർക്കാരിന്‍റെ വാദം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ പണിമുടക്കി സമരം ചെയ്തിരുന്നു. പണിമുടക്കിന്‍റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ ആളുകള്‍ മരണപ്പെട്ടുവെന്നാണ് സർക്കാർ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. സർക്കാരും സിബിഐയും കോടതിയില്‍ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു.

കേസിലെ പ്രതി സഞ്ജയ് റോയ് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിക്കുന്നതും തിരികെപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ സിബിഐക്ക് കൈമാറിയോ എന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ചോദിച്ചു. ദൃശ്യങ്ങള്‍ സിബിഐക്ക് നല്‍കിയെന്ന് സോളിസിറ്റർ ജനറല്‍ അറിയിച്ചു.

കേസിലെ ഫോറന്‍സിക് റിപ്പോർട്ട് സിബിഐ തള്ളിക്കളഞ്ഞതിനെ തുടർന്ന് പുതിയ റിപ്പോർട്ട് ചൊവ്വാഴ്ച ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. 'കേസില്‍ ആരാണ് സാമ്പിള്‍ ശേഖരിച്ചതെന്നത്' സുപ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.


കേസില്‍ വാദം പുരോഗമിക്കുകയാണ്.

updating...

News Malayalam 24x7
newsmalayalam.com