
ഉത്തരാഖണ്ഡിൽ വീണ്ടും ഹിമപാത മുന്നറിയിപ്പ്. ഉത്തരാഖണ്ഡിലെ പിത്തോഗർ, ചമോളി, രുദ്പ്രയാഗ് ജില്ലകളിലാണ് ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ 2,500 മീറ്ററിനു മുകളിൽ ഇടത്തരം അപകടകരമാം വിധം ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചണ്ഡീഗഢ് ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെൻ്റാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ചമോളി, രുദ്രപ്രയാഗ് ജില്ലകളുടെ അതിർത്തിയിലുള്ള ഉത്തർകാശി ജില്ലയിൽ യെല്ലോ അലേർട്ടാണ്. ഹിമാചൽ പ്രദേശുമായി അടുത്തുള്ള ചമ്പാ, ലാഹോൾ സ്പിതി, കുളു കിണോർ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഗന്ദർബാൽ, ബാരാമുള്ള, കുപ്വാര, രജൗരി, പൂഞ്ച്, കാർഗിൽ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
ഫെബ്രുവരി 28ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിലെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെ ഹിമപാതം ഉണ്ടായിരുന്നു. ഇതേ തുടർന്ന് എട്ട് പേർ മരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ബദ്രിനാഥിന് അപ്പുറത്തുള്ള മാന ഗ്രാമത്തിലെ ഹിമപാതത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്.
നേരത്തെ ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്നും ലാഹോൾ, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.