
മുംബൈയിൽ അമിത വേഗതയിലെത്തിയ സർക്കാർ ബസ് നിയന്ത്രണം വിട്ട് പല വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. അപകടത്തില്‍ 17 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബ്രിഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് ബസാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റവരെ സിയോണിലെയും കുർളയിലെയും ഭാഭ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കുർളയിലെ എൽബിഎസ് റോഡിൽ ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം. കുർളയില്‍ നിന്നും അന്ധേരിയിലേക്ക് പോകുന്ന റൂട്ട് നമ്പർ 332 ബസാണ് അപകടത്തിനു കാരണമായത്. ബ്രേക്ക് തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.