
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിദ്ധരാമയ്യ അപകടസ്ഥലതെത്തിയത്. സർക്കാർ അധികൃതർക്കൊപ്പം മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങൾ അദ്ദേഹം ചുറ്റിനടന്ന് കാണുകയും ചെയ്തു.
മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതിനായി 40 അംഗ സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. ബെൽഗാവിയിൽ നിന്നുള്ള സൈനിക യൂണിറ്റാണ് സ്ഥലത്തെത്തിയത്. നിരവധി സൈനിക ട്രക്കുകളിലായാണ് സൈന്യം ഷിരൂരിലേക്ക് വന്നത്.
കോഴിക്കോട് എംപി എംകെ രാഘവനും സംഭവസ്ഥലം സന്ദർശിച്ചു. കർണാടക ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. അതേസമയം, ഉച്ചയ്ക്ക് മൂന്ന് മണിയോടെ കനത്ത മഴ പെയ്യുന്നത് രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.