
കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിന് ഇരയായതായി സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ. തന്നെയും കുരുക്കിലാക്കാൻ ശ്രമമുണ്ടായെന്നും മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. എംഎൽഎമാരെ ഹണി ട്രാപ് വിവാദക്കെണിയിൽ കുടുക്കി, ദേശീയ നേതാക്കളടക്കം 48 പേർ ഹണിട്രാപ്പില്‍ കുടുങ്ങി, വിഷയം രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുന്നതാണെന്നും രാജണ്ണ പറഞ്ഞു.
വിജയപുരം എംഎൽഎ ബസനഗൗഡ പാട്ടീലാണ് വിഷയം ആദ്യം സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്തെ എംഎൽഎമാരിൽ ഒരാൾ നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് എംഎൽഎയുടെ ആരോപണം. ഇതിന് പിന്നാലെയാണ് മന്ത്രി കെ.എൻ. രാജണ്ണയുടെ വെളിപ്പെടുത്തൽ.
സംസ്ഥാനം സിഡി, പെൻഡ്രൈവ് ഫാക്ടറിയായി മാറിയെന്നായിരുന്നു രാജണ്ണയുടെ വാക്കുകൾ. ഹണി ട്രാപ്പിന് പിന്നിൽ സിനിമ നിർമാതാക്കൾ ആണെന്നായിരുന്നു മന്ത്രിയുടെ വാദം. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കർണാടകയിൽ ഇത് പുതിയ സംഭവമല്ലെന്നും, 20 വർഷമായി ഇത് സംഭവിക്കുന്നതാണെന്നും മന്ത്രി സതീഷ് ജർകിഹോളി പ്രതികരിച്ചു. കോൺഗ്രസ്, ബിജെപി, ജെഡിഎസ് തുടങ്ങിയ പാർട്ടിയിലുള്ളവർ ഇതിൽ ഇരകളാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണം. കർണാടകയിൽ ഹണി ട്രാപ്പ് പുതിയ സംഭവമല്ല. ഇക്കാര്യത്തിൽ പോലീസിന് പരാതി നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു പ്രധാനപ്പെട്ട സംഭവമാണ്. സഭാംഗങ്ങളുടെ അന്തസ് സംരക്ഷിക്കണമെങ്കിൽ, ഇത്തരം സംഭവങ്ങൾക്ക് ഉടനടി തയടിടണം. ഇതോടെ വിഷയത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുമെന്ന് ആഭ്യമന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹണി ട്രാപ്പ് ആരോപണത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. വലിയ രാഷ്ട്രീയ വിവാദത്തിനാണ് നിയമസഭയിലെ ഹണി ട്രാപ്പ് വെളിപ്പെടുത്തൽ തിരികൊളുത്തിയിരിക്കുന്നത്.