
ഗാസയിലെ അഭയാർഥി ക്യാംപിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ സിറ്റി പാർക്കിലെ ആക്രമണത്തിൽ അഞ്ച് പേരും ജബാലിയ, ബുറൈജ് എന്നീ അഭയാർത്ഥി ക്യാമ്പുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 14 പേരും കൊല്ലപ്പെട്ടു.
കടുത്ത ഇന്ധനക്ഷാമത്തെത്തുടർന്ന് ഗാസയിലെ അൽ അഖ്സ, നാസർ ആശുപത്രികൾ അടച്ചുപൂട്ടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗാസയിലെ ആരോഗ്യ മേഖലയെ സ്ഥിരമായ പ്രതിസന്ധിയിലാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ആരോപിച്ചു. പരിമിതമായ അളവിലുള്ള ഇന്ധനം മാത്രമേ എൻക്ലേവിലെ ആശുപത്രികളിൽ എത്തുന്നുള്ളു എന്ന് ബോധപൂർവം ഇസ്രയേൽ ഉറപ്പാക്കുകയാണെന്നും ഹമാസ് പറഞ്ഞു.
അതേസമയം, ഗാസയിലെ വെടിനിർത്തലിൻ്റെയും ബന്ദിമോചന കരാറിൻ്റെ സാധ്യതകളെക്കുറിച്ചും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ജനുവരി 20 ന് താൻ അധികാരത്തിൽ എത്തുന്നതോടെ ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.