ഇന്ത്യയിൽ ഉപയോഗിക്കാനാകാത്ത   സ്വകാര്യ വാഹനങ്ങൾ 6 കോടിയിലധികം; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ഇന്ത്യയിൽ ഉപയോഗിക്കാനാകാത്ത സ്വകാര്യ വാഹനങ്ങൾ 6 കോടിയിലധികം; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ഏറ്റവും കൂടുതൽ ഇത്തരം വാഹനങ്ങളുള്ളത് യുപിയിലാണ്, 83 ലക്ഷത്തിലധികം. കേരളത്തിലുള്ളത് 30 ലക്ഷം വാഹനങ്ങളെന്നും കണക്ക് വ്യക്തമാക്കുന്നു.
Published on

ഇന്ത്യയിലുള്ളത് ഉപയോഗിക്കാനാകാത്ത 6 കോടിയിലധികം സ്വകാര്യ വാഹനങ്ങളെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. രജിസ്ട്രേഷൻ റദ്ദായതും ഉപയോഗശൂന്യവുമായ വാഹനങ്ങളാണ് ഇതെന്നും റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഇത്തരം വാഹനങ്ങളുള്ളത് യുപിയിലാണ്, 83 ലക്ഷത്തിലധികം. കേരളത്തിലുള്ളത് 30 ലക്ഷം വാഹനങ്ങളെന്നും കണക്ക് വ്യക്തമാക്കുന്നു.

രജിസ്ട്രേഷനില്ലാത്തതോ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെൻ്ററുകൾ അൺഫിറ്റ് എന്ന് പ്രഖ്യാപിക്കുന്നതോ രജിസ്ട്രേഷൻ റദ്ദാക്കിയതോ ആയ വാഹനങ്ങളെയാണ് ELV അഥവാ എൻഡ് ഓഫ് ലൈഫ് വെഹിക്കിൾസ് എന്ന് പറയുന്നത്. ഇത്തരം വാഹനങ്ങൾ പൊളിച്ചുനശിപ്പിക്കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട, ഉപയോഗശൂന്യമായ 83,49,473 വാഹനങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്ത ഒമ്പത് ലക്ഷത്തിലധികം ട്രാൻസ്പോർട്ട് വാഹനങ്ങളെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തോളം വാഹനങ്ങളാണ് കശ്മീരിൽ സ്ക്രാപ് ചെയ്യാനുള്ളതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതിനൊപ്പം ഈ ഡിസംബർ 17 ഓടെ കാലാവധി കഴിഞ്ഞ 7700 ഓളം വാഹനങ്ങൾ കൂടി ഈ കണക്കിൽ അധികമായി വരും. തെലങ്കാന സർക്കാർ കഴിഞ്ഞ രണ്ട് മാസം മുൻപ് സ്ക്രാപ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി പ്രത്യേക ഇൻസൻറ്റീവ്സും പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ 15 ലക്ഷം ഇഎൽവികൾ മാത്രമേ സ്‌ക്രാപ്പ് ചെയ്യാൻ ബാക്കിയുള്ളൂ എന്നാണ് സംസ്ഥാന വാദം. കേന്ദ്രം പറയുന്ന 30 ലക്ഷം എന്ന കണക്ക് തെറ്റാണെന്നും കേരളം വാദിക്കുന്നു. വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിനെക്കുറിച്ച് ഉടമകൾ എംവിഡിയെ അറിയിക്കാത്തതും പുതിയ നടപടികളുടെ ടെൻഡർ പൂർത്തിയാവാത്തതുമാണ് ELV-കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നും കേരളം പറയുന്നു. എന്നാൽ നിരവധി കെഎസ്ആർടിസി ബസുകളും സ്ക്രാപ് ചെയ്യാനുണ്ടെന്നാണ് റിപ്പോർട്ട്.






News Malayalam 24x7
newsmalayalam.com