
യുക്രൈനിലെ പടിഞ്ഞാറൻ നഗരമായ ലിവിവിൽ നടന്ന വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് . റീജിയണൽ ഗവർണർ മാക്സിം കോസിസ്റ്റ്സ്കിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. നിരവധി വീടുകൾക്ക് തീപിടിച്ചതായും ആക്രമണത്തെത്തുടർന്ന് രണ്ട് സ്കൂളുകൾ അടച്ചിടുമെന്നും നഗരത്തിലെ മേയർ ആൻഡ്രി സഡോവി പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ തലസ്ഥാനമായ കൈവിൽ റഷ്യൻ മിസൈലുകൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനങ്ങളുമുണ്ടായിരുന്നു. രാജ്യം മുഴുവൻ വ്യോമ ജാഗ്രതാ നിർദേശം നൽകിയതായി ഉക്രേനിയൻ സൈന്യം അറിയിച്ചു. പോൾട്ടാവ നഗരത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ വൻ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. യുക്രെയ്ൻ പോൾട്ടോവയിലെ സൈനിക വിദ്യാഭ്യാസ കേന്ദ്രത്തിലും ആശുപത്രിയിലുമാണ് രണ്ട് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ സൈനിക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട അലാറവും മിസൈലുകളുടെ വരവും തമ്മിലുള്ള ഇടവേള വളരെ കുറവായിരുന്നു. അതിനാൽ ആളുകൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് മരണസംഖ്യ ഉയർന്നതെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു