നിധി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്; ട്രെയിന്‍ തട്ടി പരിക്കേറ്റ പ്രതിയും അറസ്റ്റില്‍

തൃശൂരിൽ കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

തൃശൂര്‍ ചാലക്കുടിയില്‍ നിധി നല്‍കാമെന്ന പേരില്‍ വിളിച്ചുവരുത്തി കോഴിക്കോട് സ്വദേശികളില്‍ നിന്നും പണം തട്ടിയ കേസില്‍ നാലമനും അറസ്റ്റില്‍. ആസാം സ്വദേശി അബ്ദുള്‍ കലാമാണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനിടയില്‍ ചാലക്കുടി റെയില്‍വേ മേല്‍പ്പാളത്തില്‍വെച്ച് ട്രെയിനിടിച്ച് അബ്ദുള്‍ കലാമിന് പരിക്ക് പറ്റിയിരുന്നു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചാലക്കുടി പൊലീസ് പെരുമ്പാവൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് സിറാജുല്‍ ഇസ്ലാം, ഗുല്‍ജാര്‍ ഹുസൈന്‍, മുഹമ്മദ് മുസമില്‍ ഹഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. നിധിയുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവര്‍.

പണം തട്ടിപ്പറിച്ച് റെയില്‍ പാളത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടിയില്‍ നാല് പേരും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ വണ്ടിയിടിച്ച് അബ്ദുല്‍ കലാമിന് പരിക്കും പറ്റി. നാല് പേര്‍ പുഴയില്‍ ചാടിയെന്നും ഒരാളെ തട്ടിയതായും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാണെന്നായിരുന്നു ആദ്യം കരുതിയത്.

ഇവര്‍ക്കായി സ്‌കൂബാ സംഘം പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തില്‍ നിന്നു ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ക്കയറി പോയതായി പോലീസിന് പിന്നീട് വിവരം ലഭിച്ചിരുന്നു. അബ്ദുള്‍കലാം തീവണ്ടിതട്ടി വീണപ്പോള്‍ മറ്റു മൂന്നുപേരും പുഴയിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ് ട്രാക്കിനരികില്‍ കിടന്ന അബ്ദുല്‍ കലാമിനെ മൂന്ന് പേരും ചേര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

നാദാപുരം സ്വദേശികളുടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായിരുന്നു ഒന്നാം പ്രതി സിറാജുല്‍ ഇസ്ലാം. തൃശൂരിലുള്ള തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്നും ഇവരെ സിറാജുല്‍ ഇസ്ലാം വിശ്വസിപ്പിച്ചു.

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശ്ശൂരൂലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി. മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവെച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്ഫോം അവസാനിക്കുന്നതുവരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് രാജേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com