
അവധിക്കാലത്ത് വയനാട്ടിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ച് സൂര്യകാന്തി പാടം. മുട്ടിൽ കൃഷിഭവന് കീഴിൽ കാക്കവയലിലാണ് രണ്ട് കർഷകർ ചേർന്ന് മൂന്ന് ഏക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തത്. ധാരാളം സഞ്ചാരികളാണ് ഈ സൂര്യകാന്തിപ്പാടം കാണാനെത്തുന്നത്.
സൂര്യകാന്തി പൂക്കൾ കാണാനും ഫോട്ടോയെടുക്കാനും ഇനി ഗുണ്ടൽപേട്ടിലേക്ക് പോകേണ്ടതില്ല. കാക്കവയലിലെത്തിയാൽ സൂര്യകാന്തി പാടത്ത് നിന്ന് അടിപൊളി ചിത്രങ്ങൾ പകർത്താം. മുട്ടിൽ സ്വദേശികളായ ബേബിയും പ്രഭാകരനുമാണ് കാർഷിക മേഖലയിലെ പുത്തൻ പരീക്ഷണം വയനാട്ടിൽ നടപ്പാക്കിയത്. മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെയാണ് കഴിഞ്ഞ മൂന്നു വർഷമായി ഇവർ സൂര്യകാന്തി കൃഷി ചെയ്യുന്നത്. 10 രൂപ മാത്രമാണ് പ്രവേശന നിരക്ക്.
പൂവുകൾക്കും വിത്തുകൾക്കും വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കാത്തത് കർഷകർക്ക് പ്രതിസന്ധിയായി തുടരുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രതികൂലമായതിനാലാൽ വിൽപ്പന നടത്താൻ കഴിയുന്നുമില്ല. ഇവിടെ എത്തുന്നവരിൽ നിന്ന് വാങ്ങുന്ന നിരക്ക് മാത്രമാണ് കർഷകർക്കുള്ള ഏക വരുമാനം.