
പാലക്കാട് - തൃശൂർ ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ വേലിക്കാട് സ്വദേശി സാറാ ഫിലിപ്പാണ് വാഹനാപകടത്തിൽ മരിച്ചത്. ഭർത്താവ് ഫിലിപിനെ ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു അപകടം.
പാലക്കാട് മുണ്ടൂർ സ്വദേശികളായ ഇവരുടെ മകന്റെ വിവാഹ ചടങ്ങ് കോട്ടയത്ത് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് മുണ്ടൂരിൽ വിവാഹ സൽക്കാരം നിശ്ചയിച്ചതാണ്. അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കോട്ടയത്ത് നിന്നും വരുമ്പോഴാണ് അപകടം. കൊച്ചിയിൽ നിന്നും ആന്ധ്രയിലേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി. വിശ്രമിക്കുന്നതിനായാണ് റോഡരികിൽ നിർത്തിയിട്ടതെന്ന് ടാങ്കർ ലോറി ഡ്രൈവർ പറഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.