
എഡിജിപിക്കെതിരായ നടപടി പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലെന്ന് എ.കെ. ബാലൻ. ആളുകളുമായി പൊലീസ് ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഫൂലൻ ദേവിയുമായും മാവോയിസ്റ്റുകളുമായടക്കം പൊലീസ് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എ.കെ. ബാലൻ പറഞ്ഞു.
കണ്ണൂരിൽ ആർഎസ്എസുമായി പൊലീസ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് അന്വേഷങ്ങളാണ് എഡിജിപിക്കെതിരെ നടക്കുന്നത്. ആവശ്യമെങ്കിൽ ഇതിൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
അതേസമയം എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തണം എന്നാണ് സിപിഐ ആവശ്യപ്പെട്ടതെന്നും അത് സർക്കാർ അംഗീകരിച്ചെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് പറയുന്ന സാഹചര്യത്തിൽ, ആ സ്ഥാനത്ത് ഉദ്യോഗസ്ഥൻ തുടരുന്നത് ഉചിതമല്ലെന്ന് തന്നെയാണ് സിപിഐ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ആവശ്യം പൂർണമായും സർക്കാർ ഉത്തരവിലുണ്ട്. ആ രാഷ്ട്രീയത്തിൻ്റെ വശങ്ങൾ എല്ലാവർക്കും അറിയാം. ഉത്തരവ് വ്യക്തമല്ല എന്ന് പറയുന്നത് തെറ്റാണ്. ഉത്തരവിൽ കൃത്യമായ കാര്യം പറയുന്നുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.