
കുക്കി സമുദായാംഗത്തിന് ചികിത്സ നിഷേധിച്ച സംഭവത്തിൽ മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മണിപ്പൂർ സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി ഹാജരായ കോൺസലിനോടായിരുന്നു കോടതി അവധിക്കാല ബഞ്ചിൻ്റെ അതിരൂക്ഷ പരാമർശങ്ങൾ.
മണിപ്പൂർ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ കോൺസലിനോട് അവധിക്കാല ബഞ്ച് പറഞ്ഞതിങ്ങനെയായിരുന്നു-
''സോറി, കോൺസൽ, സംസ്ഥാന സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല,.... വിശ്വസിക്കാനാകില്ല..... കുക്കി വിഭാഗമായതുകൊണ്ട് ജയിലിൽ കഴിയുന്നയാളിന് വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടായിട്ടും അത് നിഷേധിക്കപ്പെട്ടു. ഇത് സങ്കടകരമാണ്''...
ജയിൽ സൂപ്രണ്ടിൻ്റെ ഉത്തരവാദിത്വത്തിൽ ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് രോഗിയെ ഉടനെ എത്തിക്കണമെന്നും സർക്കാർ ചെലവിൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ ജൂലൈ 15 നകം റിപ്പോർട്ട് ഹാജരാക്കണം. ചികിത്സ നിഷേധിക്കപ്പെട്ടയാളിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് റിപ്പോർട്ടെങ്കിൽ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജയിലിൽ കഴിയുന്ന കുക്കി സമുദായാംഗത്തിൻ്റെ രോഗാവസ്ഥ മോശമാണെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2023 നവംബറിൽ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കുക്കി സമുദായാംഗമായതിനാൽ ഇയാളെ ആശുപത്രിയിലെത്തിച്ചില്ല. ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കാണിച്ചായിരുന്നു നടപടി. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ വിമർശനം. അവധിക്കാല ബഞ്ച് ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരുടേതാണ് ഇടപെടൽ.